നവജാത ശിശുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ക്രൂരത കുട്ടിയുടെ പിതൃത്വത്തിലുള്ള സംശയം; അച്ഛന്‍ റിമാൻഡിൽ

അങ്കമാലി: കുട്ടിയുടെ പിതൃത്വത്തിലുള്ള സംശയ മാ ണ് അങ്കമാലിയില്‍ നവജാത ശിശുവിനെ കട്ടിലില്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ അച്ഛന്‍ ഷൈജു തോമസിനെ പ്രേരിപ്പിച്ചതെന്ന് പോലീസ്. കേസില്‍ ഷൈജു തോമസിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണൂര്‍ ചാത്തനാട്ട് ഷൈജു തോമസ് (40) ആണ് അറസ്റ്റിലായത്. 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഇയാള്‍ തലയ്ക്കടിച്ചും കട്ടിലിലേക്കു വലിച്ചെറിഞ്ഞും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്ററില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ തലച്ചോറില്‍ രക്തസ്രാവവും വെള്ളക്കെട്ടുമുണ്ട്. കാലുകളില്‍ ചതവുണ്ട്.

ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന വീടിന്റെ കിടപ്പുമുറിയില്‍ ഈ മാസം 18ന് പുലര്‍ച്ചെ നാലിനാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമമുണ്ടായത്. ഭാര്യയുടെ കൈയില്‍ നിന്നു കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങി ഷൈജു കൈകൊണ്ടു രണ്ടു പ്രാവശ്യം കുട്ടിയുടെ തലയ്ക്കടിക്കുകയും കട്ടിലിലേക്കു വലിച്ചെറിയുകയും ചെയ്തുവെന്നു പൊലീസ് പറഞ്ഞു.

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട നേപ്പാള്‍ സ്വദേശിയായ യുവതിയും ഷൈജുവും തമ്മില്‍ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമെ ആയിട്ടുള്ളു. നേപ്പാളില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. 9 മാസങ്ങളായി അങ്കമാലിയിലെ വിവിധയിടങ്ങളില്‍ വാടകയ്ക്കു താമസിച്ചുവരികയാണ്. 10 മാസം മുന്‍പാണ് ഇവര്‍ ജോസ്പുരത്തു താമസം തുടങ്ങിയത്.