മാരകായുധങ്ങളുമായി വീട്ടിലെത്തി; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടകളുടെ പോർവിളി

ആലപ്പുഴ: കായംകുളത്ത് വടിവാളും മാരകായുധങ്ങളുമായി ഗുണ്ടകളുടെ പോർവിളി. കാപ്പ കേസിൽ അടക്കം പ്രതിയായ ആഷിക്കിന്‍റെ വീട്ടിലാണ് സംഭവം നടന്നത്.

വീട്ടിൽ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു. കായംകുളം എരുവയിലാണ് ഗുണ്ടാവിളയാട്ടം. പുലർച്ചെ മൂന്ന് മണിയോടെ ഒരു സംഘം മാരകായുധങ്ങളുമായി വീട്ടിലെത്തി വാതിൽ തുറക്കാൻ വെല്ലുവിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

ഏറെനേരം കഴിഞ്ഞും ആരും പുറത്തിറങ്ങാതെ വന്നതോടെ, റോഡരികിൽ വടിവാൾ കൊണ്ട് പലതിലും വെട്ടി. വിവരം അറിഞ്ഞ് കായംകുളം പൊലീസ് സ്ഥലത്തെത്തി ഗുണ്ടകളെ കീഴ്പ്പെടുത്തുകയായിരുന്നു. വീട്ടുടമയും ക്രിമിനൽ കേസ് പ്രതിയാണെന്ന് പൊലീസ് പറയുന്നു. ഫിറോസ് ഖാൻ, അജ്‍മല്‍, ഷമീം, സഫ്‍തര്‍ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് കായംകുളം പൊലീസ് പറഞ്ഞു.