കൊച്ചിയിൽ ഒരു പൊലീസുകാരന് കൂടി കൊറോണ ; 57 പേർ നിരീക്ഷണത്തിൽ

കൊച്ചി: കൊച്ചിയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് കൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ്. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച പൊലീസുകാരനൊപ്പം സ്ഥിരമായി യാത്ര ചെയ്തിരുന്നയാളാണ് ഇദ്ദേഹം. ഇദ്ദേഹത്തെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന കൊറോണ സെന്ററിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പൊലീസുകാരന്‍ രോഗ ലക്ഷണങ്ങളോടെ വെങ്ങോല സർക്കാർ ആശുപത്രിയിലും സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഈ സമയം രണ്ടിടത്തും ഡ്യൂട്ടി ചെയ്തിരുന്ന ഡോക്ടർ അടക്കമുള്ളവരോട് ക്വാറന്റീനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. ഇവരുടെ സ്രവം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

ഇന്നലെ തന്നെ ഇദ്ദേഹമടക്കമുള്ള പത്ത് പേരുടെ സ്രവം പരിശോധനക്ക് അയക്കുകയും പൊലീസുകാരെ ക്വാറന്റീനിലാക്കുകയും ചെയ്തിരുന്നു. പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 59 പേരിൽ 45പേർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.12 പേർ സർക്കാർ നിശ്ചയിച്ച ക്വാറന്റീൻ കേന്ദ്രത്തിലുമാണ്. ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുന്ന ബാക്കി ഉള്ളവരുടെ പരിശോധനയും അടുത്ത ദിവസം നടത്തും. നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ട ഭൂരിഭാഗം പേരെയും കണ്ടെത്തിയതിനാൽ റൂട്ട് മാപ്പ് വേണ്ടി വരില്ലെന്നാണ് പ്രാഥമിക നിഗമനം.

അതേ സമയം വെങ്ങോല ഗ്രാമ പഞ്ചായത്തിലെ 17-ാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇന്ന് അർധരാത്രി 12 മണി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.
പോലീസ് ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇത്.

മുഴുവൻ പോലീസുകാരും ക്വാറന്റീൻ ആയതിനെ തുടർന്ന് തൃക്കാക്കര സബ് ഡിവിഷനു കീഴിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരെ കളമശ്ശേരിയിൽ ഡ്യൂട്ടിക്ക് നിയോഗിച്ചു. ഒപ്പം എ ആർ ക്യാമ്പിൽ നിന്നുള്ള പതിനഞ്ചു പേരെയും ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്. മെട്രോ പോലീസ് സ്റ്റേഷൻ സിഐ അനന്തലാലിനാണ് ചുമതല. പൊതു ജനങ്ങളെ തല്ക്കാലം പോലീസ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കില്ല.