സാനിറ്റൈസര്‍ വില്‍ക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് സാനിറ്റൈസര്‍ വില്‍ക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കി. കൊറോണ വ്യാപകമായതോടെ ഗുണനിലവാരമില്ലാത്ത സാനിറ്റൈസര്‍ ഉല്‍പാദിപ്പിക്കുന്നതും വില്‍ക്കുന്നതും വര്‍ധിച്ച സാഹചര്യത്തിലാണ് ലൈസൻസ് നിർബന്ധമാക്കിയത്. കോഴിക്കോട്, കൊച്ചി, തൃശൂര്‍, എന്നിവിടങ്ങളില്‍ നിന്നു ഗുണനിലവാരമില്ലാത്തവ പിടിച്ചെടുത്തു. ഇതേത്തുടര്‍ന്നാണ് ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് നിയമത്തില്‍ ഉള്‍പ്പെടുത്തി നിയന്ത്രണം കൊണ്ടുവരുന്നത്.

ചില്ലറ വ്യാപാരികള്‍ 20എ ലൈസന്‍സും മൊത്ത വിതരണ ഏജന്‍സികള്‍ക്ക് 20ബി ലൈസന്‍സും എടുക്കണം. അനുമതിയില്ലാതെ സാനിറ്റൈസര്‍ നിര്‍മിച്ചാല്‍ നടപടിയെടുക്കുമെന്നും ഡ്രഗ്സ് കണ്‍ട്രോളര്‍ കെ.ജെ ജോണ്‍ വ്യക്തമാക്കി.

ഓരോ ജില്ലയിലേയും അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫിസില്‍ നിന്നു ലൈസന്‍സ് എടുക്കാം. ആയുര്‍വേദ ലൈസന്‍സിനു കീഴില്‍ ഉല്‍പാദിപ്പിക്കുന്ന സാനിറ്റൈസറുകള്‍ വില്‍ക്കാന്‍ ലൈസന്‍സ് വേണ്ട. സൗന്ദര്യ വര്‍ധക വസ്തു ഉല്‍പാദന ലൈസന്‍സ് പ്രകാരം നിര്‍മിക്കുന്ന അണുനശീകരണം സാധ്യമല്ലാത്ത സാനിറ്റൈസര്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്നും ഡ്രഗ്സ് കണ്‍ട്രോളര്‍ പറഞ്ഞു.

സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള ചില്ലറ വില്‍പനശാലകള്‍ സാനിറ്റൈസര്‍ വില്‍ക്കണമെങ്കില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നിഷ്കര്‍ഷിക്കുന്ന ‍20എ ലൈസന്‍സ് എടുക്കണം. മൊത്തവിതരണക്കാര്‍ക്കു വേണ്ടത് 20ബി ലൈസന്‍സും. മരുന്നു വിതരണക്കാര്‍ക്കും വില്‍പന കേന്ദ്രങ്ങള്‍ക്കും ലൈസന്‍സുള്ളതിനാല്‍ ഈ നിബന്ധന ബാധകമല്ല.