കേരളത്തിൽ 97 പേര്‍ക്ക് കൊറോണ ; 94 പേർ പുറത്ത് നിന്നെത്തിയവർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയത് 89 പേരാണ്.

പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 11 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-25, യു.എ.ഇ.-17, സൗദി അറേബ്യ-11, ഖത്തര്‍-7, കസാക്കിസ്ഥാന്‍-3, ഒമാന്‍-1, ബഹറിന്‍-1) 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-12, ഡല്‍ഹി-7, തമിഴ്‌നാട്-5, ഹരിയാന-2, ഗുജറാത്ത്-2, ഒറീസ-1) വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലം ജില്ലയിലെ 2 പേര്‍ക്കും എറണാകുളം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന എക്‌സൈസ് വകുപ്പ് ഡ്രൈവറായ കെ.പി. സുനില്‍ (28) ഇന്ന് മരണമടഞ്ഞു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 89 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേരുടെയും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 11 പേരുടെ വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, തിരുവനന്തപുരം (ഒരു കൊല്ലം സ്വദേശി) ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേരുടെയും, എറണാകുളം, (ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി) കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1358 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,413 പേര്‍ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,231 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,25,264 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1967 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 190 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4817 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,26,839 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3194 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 35,032 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 33,386 സാമ്പിളുകള്‍ നെഗറ്റീവ് ആയി. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,69,035 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. അതേസമയം ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. തൃശൂര്‍ ജില്ലയിലെ അടാട്ട്, വടക്കേക്കാട് എന്നിവയേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 108 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.