സ്വകാര്യബസ് ഉടമകളെ അനുനയിപ്പിക്കാൻ ബസ്ചാർജ് വർധന നടപ്പാക്കും

തിരുവനന്തപുരം: ഇടഞ്ഞുനിൽക്കുന്ന സ്വകാര്യബസ് ഉടമകളെ അനുനയിപ്പിക്കാൻ ബസ്ചാർജ് വർധന നടപ്പാക്കുമെന്ന് സൂചന. നിരക്ക് വർധനയാണ് സർക്കാർ കാണുന്ന പോംവഴി. മിനിമം ചാർജിലും കിലോമീറ്റർ നിരക്കിലും വർധനയുണ്ടാകും. മിനിമം ചാർജ് 10 രൂപയാക്കുന്നതും സജീവ പരിഗണനയിലുണ്ട്. വിദ്യാർഥികളുടെ നിരക്കും കൂടും. യാത്രക്കാരെ കുറച്ചുകൊണ്ടുള്ള യാത്ര കെ.എസ്.ആർ.ടി.സി.ക്കും നഷ്ടമാണ്. ലോക്ഡൗണിനിടെ ഉയർത്തിയ ബസ് ചാർജ് കുറച്ചതിനെതിരേ സ്വകാര്യബസ് ഉടമകൾ നൽകിയ ഹർജിയിൽ ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റിയോട് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.
ബസ്സുടമകളുടെ ചില ആവശ്യങ്ങൾ ന്യായമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു.

എറണാകുളത്ത് നടത്തിയ സിറ്റിങ്ങിൽ കമ്മിറ്റി സ്വകാര്യബസ്സുടമകളുടെ വാദം കേട്ടു. മിനിമം ചാർജ് എട്ടിൽനിന്ന് പത്തുരൂപയാക്കുക. കിലോമീറ്റർ ചാർജ് 75 പൈസയായി ഉയർത്തുക വിദ്യാർഥികൾക്ക് മിനിമം ചാർജ് നിശ്ചയിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങൾ.

വിദ്യാർഥി സംഘടനകൾ, പൊതുപ്രവർത്തകർ, ഉപഭോക്താക്കൾ എന്നിവരുടെ വാദം കേൾക്കുന്നതിന് മാർച്ച് അവസാനം തലസ്ഥാനത്ത് സമിതി ചേരാനിരിക്കെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഈ സിറ്റിങ് നടത്തണം. ഒരാഴ്ചയ്ക്കുള്ളിൽ സമിതി ചേർന്ന് തീയതി നിശ്ചയിക്കും. സിറ്റിങ് കഴിഞ്ഞാലുടൻ അന്തിമ റിപ്പോർട്ട് നൽകും.

2018 മാർച്ചിലാണ് ഇതിനുമുമ്പ് ബസ് ചാർജ് വർധിപ്പിച്ചത്. ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് ഏഴിൽനിന്ന് എട്ടുരൂപയായും ഫാസ്റ്റ് പാസഞ്ചറിന് പത്തിൽനിന്നു പതിനൊന്ന് രൂപയായും ഉയർത്തി.