കോലഞ്ചേരിയിൽ ക്വാറന്റീന്‍ കേന്ദ്രമാക്കാന്‍ തയാറാക്കിയ വീട് അക്രമികൾ തകർത്തു

കൊച്ചി: ക്വാറന്റീന്‍ കേന്ദ്രമാക്കാന്‍ തയാറാക്കിയ വീട്ടിൽ അക്രമി സംഘത്തിൻ്റെ തേർവാഴ്ച.വീടിൻ്റെ ജനലുകൾ അടിച്ചു തകർത്തു. കോലഞ്ചേരി ഊരമനയിലാണ് സംഭവം. മുംബൈയില്‍ നിന്നെത്തിയ യുവാവിനായാണ് ബന്ധുക്കള്‍ വീട് ഏര്‍പ്പാടാക്കിയിരുന്നത്. യുവാവ് താമസിക്കാനായി എത്തുന്നതിന് മുന്‍പ് അപ്രതീക്ഷിതമായി അക്രമണം നടത്തിയ സംഘം വീടിന്റെ ജനല്‍ച്ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ത്തു. വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ബള്‍ബുകളും ഇതര സാധനങ്ങളും ഊരി കിണറ്റിലിടുകയും ചെയ്തു.

വീട്ടിലെ മറ്റ് സാമഗ്രികള്‍ തകര്‍ക്കാനും ശ്രമമുണ്ടായി. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തു. വീട് ക്വാറന്റീന്‍ സെന്ററാക്കുന്നത് എതിര്‍ക്കുന്ന സംഘമാണ് ആക്രമണം നടത്തിയത്. സമീപത്ത് കാര്യമായി വീടുകള്‍ ഇല്ലാത്ത പ്രദേശം തെരഞ്ഞെടുത്താണ് യുവാവിനെ ക്വാറന്റീനില്‍ താമസിപ്പിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കിയതെങ്കിലും ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. എല്ലാത്തരം മുന്‍കരുതലുകളോടെയുമാണ് വീട് ഏര്‍പ്പാടാക്കിയതെന്നാണ് യുവാവിന്റെ ബന്ധുക്കള്‍ പറയുന്നത്.