കൊച്ചി നഗരസഭാ കൗൺസിലർ എബി സാബുവിന് മർദനമേറ്റു

കൊച്ചി∙ കോൺഗ്രസ് നേതാവും നഗരസഭാ കൗൺസിലറുമായ എ.ബി. സാബുവിന് മർദനമേറ്റു. തൈക്കൂടത്ത് വെച്ച് തെറ്റായ ദിശയിൽ വന്ന വാഹന ഉടമയുമായുള്ള തർക്കത്തിന് ഒടുവിലാണ് കോൺഗ്രസ് നേതാവിന് മർദനമേറ്റത്. മുഖത്ത് പരുക്കേറ്റ സാബു എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനകം പരുക്കേറ്റ് ചോരയൊലിപ്പിച്ച് നിൽക്കുന്ന അദ്ദേഹത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു.

കാലവർഷം ശക്തമാകുന്നതിനു മുൻപ് നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കാന വൃത്തിയാക്കൽ ഉൾപ്പടെ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി തൈക്കൂടത്ത് ഒരു ഭാഗത്തേയ്ക്കുള്ള റോഡ് കെട്ടിയടച്ച് ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. വാഹനങ്ങൾ ഒരു വശത്തുകൂടി മാത്രമാണ് കടത്തി വിടുന്നത്. ഇതിനിടെ മരട് ഭാഗത്തു നിന്ന് നഗരത്തിലേയ്ക്ക് പച്ചക്കറിയുമായി വന്ന ലോറി ഡ്രൈവർ വാഹനം എതിർദിശയിലൂടെ കടന്നു വന്നു. ഈ സമയം കെഎംആർഎൽ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ വാഹനം തടയുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇത് വകവയ്ക്കാതെ മുന്നോട്ടെടുത്ത നടപടി കൗൺസിലർ ഉൾപ്പടെയുള്ളവർ ചോദ്യം ചെയ്യുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് അദ്ദേഹം കൗൺസിലറെ മർദിച്ചത്.

മർദിച്ച ശേഷവും സ്ഥലത്തു തുടർന്ന ഡ്രൈവറെ കസ്റ്റഡിയിലെടുക്കാൻ സ്ഥലത്തെത്തിയ പൊലീസ് തയാറായില്ലെന്ന് വിവരമറിഞ്ഞെത്തിയ എംഎൽഎ ടി.ജെ. വിനോദ് കുറ്റപ്പെടുത്തി. തുടർന്ന് കസ്റ്റഡിയിലെടുത്ത ഡ്രൈവർ ശാരീരികാസ്വാസ്ഥ്യം കാണിച്ചതിനെ തുടർന്ന് അദ്ദേഹത്തെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.