മഞ്ചേരി മെഡിക്കൽ കോളേജിൽ 56 ദിവസമുള്ള കുഞ്ഞ് മരിച്ചു; സ്രവം പരിശോധനക്കയച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഒരു കുട്ടി മരിച്ചു. 56 ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ സ്രവം കൊറോണ പരിശോധനക്കയച്ചു.

കോയമ്പത്തൂരിൽ നിന്നെത്തിയ കുഞ്ഞാണ്. ശ്വസതടസം നേരിട്ടതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണ ലക്ഷണമായതിനാൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് ചാത്തല്ലൂർ സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ.

അതിനിടെ മഞ്ചേരി മെഡിക്കൽ കോളേജിൽ ഫുട്ബോൾ താരം കൊറോണ ബാധിച്ച് മരിച്ചു. 61 വയസുകാരനായ മുൻ മോഹൻ ബഗാൻ താരം ഹംസക്കോയയാണ് മരിച്ചത്. പരപ്പനങ്ങാടി സ്വദേശിയാണ്. കഴിഞ്ഞ 21 ന് മുംബൈയിൽ നിന്ന് റോഡ് മാര്‍ഗ്ഗമാണ് ഹംസക്കോയയും കുടുംബവും നാട്ടിലെത്തിയത്.

പേരക്കുട്ടികൾ അടക്കം ഇദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പനിയെ തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്. ഇന്ന് രാവിലെ ആറരയോടെയാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ മരണം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് ഹൃദ്രോഗമുണ്ടായിരുന്നതായാണ് വിവരം.