സാനിറ്റൈസര്‍ കാന്‍സറിന് കാരണമാകുമോ; അടിസ്ഥാനമില്ലാത്ത വാർത്ത വിവാദത്തിൽ

കോട്ടയം: കൊറോണ വ്യാപകമായതിനെ തുടർന്ന് വൈറസിൽ നിന്ന് രക്ഷനേടാൻ അധികൃതരുടെ നിർദേശത്തോടെ ജനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന സാനിറ്റൈസറിനെ ചൊല്ലി പുതിയ വിവാദം. തുടർചയായ സാനിറ്റൈസർ ഉപയോ​ഗം കാൻസറിന് കാരണമാകുമെന്ന അടിസ്ഥാനമില്ലാത്ത പത്രവാർത്തയാണ് വിവാദങ്ങൾക്ക് വഴിമരുന്നിട്ടത്. ഹാന്‍ഡ് സാനിറ്റൈസര്‍ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ത്വക് രോഗത്തിനും കാന്‍സറിനും കാരണമാകുമെന്നാണ് ഇതിൽ പ്രാധനമായി ഉയർന്ന പ്രചരണം.

സാനിറ്റൈസര്‍ അപകടകാരിയാണ്. സോപ്പ് ഉപയോഗിക്കൂ എന്നതാണ് ഹൈലൈറ്റ്. കേന്ദ്ര മന്ത്രി ഡോ ഹര്‍ഷ് വര്‍ധന്‍റെ ചിത്രവും പ്രചരണത്തിന് കൊഴുപ്പേകാൻ ഇക്കൂട്ടർ ഉപയോ​ഗിക്കുന്നുണ്ട്.

അതേ സമയം സാനിറ്റൈസറിന്‍റെ ഉപയോഗം കാന്‍സറിന് കാരണമാകുന്നതായി നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ സാനിറ്റൈസര്‍ ഉപയോഗം ത്വക്കിന് അപകടമാണെന്ന് പറയാനാവില്ലെന്നും ഇവർ വ്യക്തമാക്കുന്നു.

കോട്ടയം മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വിദഗ്ധനായ ഡോ എസ് മനോജ് വിശദമാക്കുന്നത് ഇങ്ങനെയാണ്. ‘കാന്‍സര്‍ രോഗത്തിന് സാനിറ്റൈസര്‍ കാരണമാകുന്നുവെന്ന നിലയില്‍ പഠനങ്ങള്‍ നടന്നിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അത്തരം ഡാറ്റകള്‍ ലഭ്യമല്ലെന്നും ഹാന്‍ഡ് സാനിറ്റൈസറിന്‍റെ 70 ശതമാനത്തോളം ആല്‍ക്കഹോളാണെന്നും അദ്ദേഹം പറയുന്നു. അതുപോടലെ ആല്‍ക്കഹോളിനൊപ്പമുള്ള കെമിക്കലുകള്‍ വ്യത്യസ്തമാണ്. കെമിക്കലുകളുടെ ഉപയോഗത്തിലൂടെ വരുന്ന കാന്‍സറിനേക്കുറിച്ച് പഠനങ്ങള്‍ നടന്നിട്ടില്ല. സാനിറ്റൈസറുകളില്‍ ഉപയോഗിക്കുന്ന കെമിക്കലുകള്‍ കാന്‍സറിന് കാരണമാകുന്നുണ്ടോയെന്നുള്ള പഠനങ്ങള്‍ ഇനിയും നടന്നിട്ടില്ല. കെമിക്കലുകൾ കാന്‍സറിന് കാരണമാകാന്‍ വര്‍ഷങ്ങളോളമുള്ള ഉപയോഗം വേണ്ടി വന്നേക്കാമെന്നും ഡോ എസ് മനോജ് അഭിപ്രായപ്പെടുന്നു.