ബംഗ്ലാദേശ് കൊടുംഭീകര സംഘടനാ നേതാവ് ഒളിവിൽ കഴിഞ്ഞത് കേരളത്തിൽ

കോഴിക്കോട്: ജമാഅത്തുൽ മുജാഹിദ്ദീൻ ഭീകരൻ ഒളിവിൽ കഴിഞ്ഞത് കേരളത്തിലെന്ന് കണ്ടെത്തൽ. ഭീകര സംഘടനയിലെ മൂന്നാമൻ അബ്ദുൾ കരീമാണ് കേരളം താവളമാക്കിയത്.

ബിഹാർ ബോധ്ഗയ സ്‌ഫോടനമടക്കം ഇന്ത്യയിലും ബംഗ്ലാദേശിലും നിരവധി കേസുകളിൽ പ്രതിയായ കൊടുംഭീകരനാണ് അബ്ദുൾ കരീം. ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് ഭീകരസംഘടനയിൽ മൂന്നാമനായ ഇയാൾ ഡ്രൈവറായും മൊബൈൽ ഷോപ്പ് ജീവനക്കാരനായുമാണ് കേരളത്തിൽ ജോലി നോക്കിയത്. മുർഷിദാബാദ് കേന്ദ്രമായ ദുലിയാൻ മൊഡ്യൂളിന്റെ മേധാവിയാണിയാൾ.

ഭീകരർക്ക് ആയുധമെത്തിക്കുക, നേതാക്കൾക്ക് സുരക്ഷിത താവളമൊരുക്കുക എന്നിവയാണ് ഇയാളുടെ പ്രവർത്തന മേഖല. കൊറോണ ഭീതി മൂലം കേരളത്തിൽ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെ ബംഗാൾ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം അബ്ദുൾ കരീം കേരളത്തിൽ എവിടെയൊക്ക ജോലി നോക്കിയെന്നും, ആരുമായൊക്കെ സമ്പർക്കം പുലർത്തിയെന്നും എൻഐഎ അന്വേഷിക്കുന്നുണ്ട്. ബംഗാളിൽ നടപടികൾ പൂർത്തിയാക്കി ഇയാളെ തെളിവെടുപ്പിന് കേരളത്തിലെത്തിക്കും. ഒളിവിൽ കഴിയാൻ പ്രാദേശിക സഹായം കിട്ടിയോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.