ഉത്ര വധക്കേസില്‍ മുഖ്യ പ്രതി സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ അറസ്റ്റിൽ

കൊല്ലം: ഉത്ര വധക്കേസിൽ നിർണ്ണായക അറസ്റ്റ്. മുഖ്യപ്രതി സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്ലിന് ശേഷമായിരുന്നു അറസ്റ്റ്. അച്ഛന് കാര്യങ്ങളെല്ലാം അറിയാമെന്ന് സൂരജ് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സൂരന്റെ അച്ഛന്റെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

ഉത്രയുടെ സ്വര്‍ണാഭരണം വീട്ടുവളപ്പില്‍ നിന്ന് കണ്ടെടുത്തതിന് പിന്നാലെയാണ് സുരേന്ദ്രന്‍ അറസ്റ്റിലായത്. രാത്രി പത്തോടെയാണ് ക്രൈംബ്രാഞ്ച് സംഘം സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. സ്വര്‍ണം അടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ച്‌ അച്ഛന് അറിയാമെന്ന് സൂരജിന്റെ മൊഴിയെ തുടര്‍ന്ന് ഒരു ദിവസം മുഴുവന്‍ നീണ്ട തെളിവെടുപ്പിനൊടുവിലാണ് അറസ്റ്റ്. വീടിന് സമീപം കുഴിച്ചിട്ട നിലയില്‍ സ്വര്‍ണം പോലീസ് സംഘം കണ്ടെടുത്തു.

അതേസമയം ഉത്രയുടെ സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് മുൻപ് ലോക്കറിൽ നിന്നെടുത്ത സ്വർണമാണ് ഇന്ന് കണ്ടെടുത്തതെന്നാണ് സൂചന. സൂരജിന്റെ അച്ഛൻ സുരേന്ദ്രനാണ് സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തത്. അച്ഛന്റെ അറസ്റ്റോടുകൂടി സൂരജിന്റെ കുടുംബം അറിഞ്ഞാണ് ഉത്രയെ വകവരുത്തിയെന്നാണ് അന്വേഷണ സംഘം അനുമാനിക്കുന്നത്. അങ്ങനെയെങ്കിൽ സൂരജിന്റെ സഹോദരിയെയും അമ്മയെയും അടുത്ത ദിവസങ്ങളിൽ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.

ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഭർത്താവ് സൂരജിന്‍റെ അടൂരിലെ വീട്ടിൽ എത്തി തെളിവെടുപ്പു നടത്തിയിരുന്നു. കേസിൽ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ഫോറൻസിക്, റവന്യു സംഘങ്ങളും ക്രൈംബ്രാഞ്ചിനൊപ്പം ഉണ്ടായിരുന്നു. സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്പിനെ കണ്ട സ്റ്റെയർകെയ്സ് , ടെറസ്സ്, പാമ്പിനെ സൂക്ഷിച്ച വീടിന്‍റെ പുറക് വശം എന്നിവിടങ്ങളില്ലെല്ലാം സംഘം പരിശോധന നടത്തി. സൂരജിൻ്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരിൽ നിന്നും വിശദാംശങ്ങൾ തേടിയിരുന്നു.