ട്രെയിൻ റദ്ദാക്കി; പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിഷേധിച്ചു

പത്തനംതിട്ട: ട്രെയിൻ റദ്ദാക്കിയതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ സ്വദേശത്തേക്ക് മടങ്ങാൻ നിന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വ്യാപക പ്രതിഷേധം. കേരളത്തില്‍നിന്ന് ഉത്തരേന്ത്യയിലേക്ക് പുറപ്പെടേണ്ട ശ്രമിക് ട്രെയിനാണ് അവസാന നിമിഷം റദ്ദാക്കിയത്.

കോഴഞ്ചേരി പുല്ലാട്, അടൂർ ഏനാത്ത്, ആനപ്പാറ എന്നിവിടങ്ങളിൽ ആണ് ഇതര സംസ്ഥാന തൊഴിലാളികൾ പ്രതിഷേധിച്ചത്.

പത്തനംതിട്ടയിലെ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിഹാറിലേക്ക് പോകാനായിരുന്നു ഇവർക്ക് ക്രമീകരണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ അവസാന നിമിഷം
തിരുവല്ല വഴി കടന്നുപോകേണ്ടിയിരുന്ന ട്രെയിൻ റദ്ദാക്കുകയായിരുന്നു. ശനിയാഴ്ച പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ ഞായറാഴ്ചയേ പുറപ്പെടുവെന്ന് അവസാനനിമിഷമാണ് അറിയിപ്പ് വന്നത്. ഇതേതുടർന്നാണ് തൊഴിലാളികൾ വിവിധ ഇടങ്ങളിൽ പ്രതിഷേധവുമായി രംഗത്ത് വന്നത്. പ്രതിഷേധക്കാരെ പോലീസ് ലാത്തി വീശി ഓടിച്ചുവിട്ടു.

അതേസമയം ജില്ലയില്‍നിന്ന് പോകുന്നവര്‍ക്കുള്ള ഭക്ഷണമടക്കം ജില്ലാ ഭരണകൂടം തയ്യാറാക്കുകയും ചെയ്തിരുന്നു. ജില്ലയിലെ വിവിധ ഇടങ്ങളില്‍നിന്ന് തൊഴിലാളികളെ എത്തിക്കുന്നതിനുള്ള വാഹന സൗകര്യം വരെ തയ്യാറാക്കിയിരുന്നു. എന്നാല്‍ ഈ ട്രെയിന്‍ അവസാനനിമിഷം റദ്ദാക്കുകയായിരുന്നു. ഇതാണ് പ്രതിഷേധത്തിനു വഴിവെച്ചത്.

സര്‍ക്കാര്‍ വാഹനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ തങ്ങള്‍ കാല്‍നടയായി നാട്ടിലേക്ക് പോകുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ആനപ്പാറയില്‍ ഇവര്‍ താമസിച്ചിരുന്ന സ്‌കൂള്‍ കെട്ടിടം ഒഴിഞ്ഞതിനെ തുടര്‍ന്ന് അടച്ചിരുന്നു. ഈ സാഹചര്യത്തില്‍ തങ്ങള്‍ എങ്ങോട്ട് പോകുമെന്നാണ് ഇവരുടെ ചോദ്യം.