ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പ് സൂരജ് പായസത്തിലും ജ്യൂസിലും ഉറക്കഗുളിക ചേർത്തു

കൊട്ടാരക്കര: ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുൻപ് ഉറക്കഗുളിക നൽകിയതായി ഭർത്താവ് സൂരജ് ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. വീട്ടിൽ ഉണ്ടാക്കിയ പായസത്തിലും ജ്യൂസിലും ആയാണ് ഉറക്കഗുളിക പൊടിച്ച് നൽകിയത്. ഇത് സംബന്ധിച്ചുള്ള തെളിവുകൾ പോലീസിന് ലഭിച്ചു. മരുന്ന് വാങ്ങിയ കടയിൽ പോലിസ് തെളിവെടുപ്പ് നടത്തി.

ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലങ്ങൾ വന്നാൽ ഈ കാര്യങ്ങളിൽ കൂടുതൽ വ്യക്തത ആകും.
ഉത്രയെ കൊലപ്പെടുത്താൻ ഉള്ള ആദ്യ ശ്രമത്തിലും മയക്കു ഗുളിക നൽകിയെന്ന് സൂരജ് മൊഴി നൽകിയിട്ടുണ്ട്.
ആദ്യ ശ്രമത്തിൽ അണലിയെ വിട്ടു കടിപ്പിക്കുന്നത്തിന് മുൻപ് പായസത്തിൽ ഉറക്ക ഗുളിക കലർത്തുകയായിരുന്നു. പിന്നീട് അണലിയെ ശരീരത്തിലേയ്ക്ക് വിടുകയും പ്രകോപിപ്പിച്ച് കടിപ്പിക്കുകയും ചെയ്തു. എന്നാൽ ഉത്ര എഴുന്നേറ്റു ബഹളം ഉണ്ടാക്കിയതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു. രണ്ടാമത്തെ ശ്രമത്തിൽ കൂടിയ ഡോസിൽ ഉറക്ക ഗുളിക ജ്യൂസിൽ കലർത്തി ഉത്രയെക്കൊണ്ട് കുടിപ്പിച്ചു. ഇതിന് ശേഷമാണ് മൂർഖനെ ഉപയോഗിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തുന്നത്.