മദ്യപിച്ച് വാഹനമോടിച്ചാൽ പിടികൂടാൻ സംവിധാനങ്ങളില്ല; ആപ്പ് വീണ്ടും ‘ആപ്പ് ‘; ഒടിപി വരുന്നില്ല; അടിമുടി ആശയക്കുഴപ്പം

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചാൽ പിടികൂടാൻ സംവിധാനമില്ലാത്തതിനാൽ മദ്യപാനികൾ വാഹനങ്ങളിൽ ഇന്നു മുതൽ പായുമെന്നതിൽ സംശയമില്ല. കൊറോണയുടെ പശ്ചാത്തലത്തിൽ ബ്രത്ത് അനലൈസറുകൾ ഉപയോഗിച്ചുള്ള പരിശോധന വേണ്ടെന്നാണ് ഡി ജി.പിയുടെ നിർദേശം.

ഇത് വാഹനാപകടങ്ങൾക്കും മറ്റു പല പ്രശ്നങ്ങൾക്കും ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംസ്ഥാനത്ത് വിര്‍ച്വല്‍ ക്യൂ വഴി മദ്യവിതരണം തുടങ്ങിയ ആദ്യ ദിനം അടിമുടി ആശയക്കുഴപ്പമാണ്. രാവിലെ ഒമ്പതിന് മദ്യശാലകൾ തുറന്നതോടെ വൻ തിരക്കായിരുന്നു പല സ്ഥലങ്ങളിലും. ബെപ്കോയുടെ വിര്‍ച്വല്‍ ക്യൂ ആപ്പിനെതിരായ പരാതിപ്രളയത്തിനു പിന്നാലെ ബാറുകള്‍ക്കു വെരിഫിക്കേഷനായുള്ള സംവിധാനം സജ്ജമാവാത്തതും ആശയക്കുഴപ്പമുണ്ടാക്കി.

രാത്രി പതിനൊന്നോടെ പ്ലേ സ്റ്റോറില്‍ എത്തിയ ആപ്പ് രാവിലെ ഹാങ്ങായതോടെ പുതുതായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാതായി. ഡൗണ്‍ലോഡ് ചെയ്തു രജിസ്റ്റര്‍ ചെയ്തവര്‍ക്കാവട്ടെ ഒടിപി (വണ്‍ ടൈം പാസ്‌വേഡ്) ലഭിക്കാത്തതിനാല്‍ ബുക്ക് ചെയ്യാനുമായില്ല.

പ്ലേസ്‌റ്റോറില്‍ സേര്‍ച്ച് ചെയ്താല്‍ ഇപ്പോഴും ആപ്പ് ലഭിക്കുന്നില്ല. ഷെയര്‍ ചെയ്യുന്ന ലിങ്ക് വഴിയാണ് പലരും ആപ്പ് ഡൗണ്‍ ലോഡ് ചെയ്യുന്നത്. എസ്എംഎസ് വഴി ബുക്ക് ചെയ്യുന്നതിലും പ്രശ്‌നങ്ങളുണ്ട്.

ആശയക്കുഴപ്പത്തിനിടെയാണ് രാവിലെ ഒന്‍പതിന് മദ്യവിതരണം തുടങ്ങിയത്. വൈകിട്ട് അഞ്ചുവരെയാണ് വില്‍പ്പന. വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്ത് ഇ ടോക്കണ്‍ ലഭിച്ചവര്‍ക്കു മാത്രമേ മദ്യം ലഭിക്കൂ.

എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ 3.30നുള്ള വാര്‍ത്താസമ്മേളനത്തിനുശേഷം പ്ലേ സ്‌റ്റോറില്‍ ആപ് വരുമെന്നായിരുന്നു ഇന്നലെ കമ്പനി അധികൃതര്‍ പറഞ്ഞത്. എന്നാല്‍, രാത്രി 10 മണി കഴിഞ്ഞിട്ടും വന്നില്ല. പിന്നീട് ആപ്പ് പ്ലേ സ്‌റ്റോറില്‍ വന്നതായി കമ്പനി ഔദ്യോഗികമായി അറിയിച്ചെങ്കിലും പലര്‍ക്കും സേര്‍ച്ചിങ്ങില്‍ ലഭിച്ചില്ല.