അടിയന്തിര സാഹചര്യമുണ്ടായാൽ അരുവിക്കര ഡാം തുറക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്ന് രാത്രി തിരുവനന്തപുരം ജില്ലയുടെ മലയോര പ്രദേശത്ത് മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ച പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യമുണ്ടായാൽ അരുവിക്കര ഡാം തുറക്കേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം . മഴ പെയ്ത് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചാൽ ഡാം തുറക്കേണ്ടി വരും. ഈ സാഹചര്യത്തിൽ കരമനയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാം തുറന്നത് വലിയ വിവാദമായിരുന്നു. പ്രതീക്ഷിച്ചതിലും കുടുതൽ മഴ പെയ്ത് ഡാം നിറഞ്ഞതോടെ യാതൊരു അറിയിപ്പുമില്ലാതെ ഡാം തുറക്കുകയായിരുന്നു. അരുവിക്കര ഡാമിലെ അഞ്ച് ഷട്ടറുകളായിരുന്നു അന്ന് തുറന്നത്. അതിനാൽ തന്നെ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.