പാലക്കാട്ട് 31 വരെ നിരോധനാജ്ഞ; വാളയാറിൽ മൂന്നുപേര്‍ക്കും കൊറോണ

പാലക്കാട്: തിങ്കളാഴ്ച മുതൽ ഈ മാസം 31 വരെ പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ സ്ഥിരീകരിച്ചത് പാലക്കാട് ജില്ലയിലായിരുന്നു. 19 പേർക്കാണ് ഇന്ന് ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചത്. കൊറോണ കേസുകൾ വർധിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഇന്ന് പാലക്കാട് മാത്രം പുതുതായി 19 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണെന്ന് മന്ത്രി എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വാളയാര്‍ അതിര്‍ത്തി വഴി വന്ന 12 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. രണ്ടുപേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. വാളയാര്‍ അതിര്‍ത്തിയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടില്‍ വരുന്നവരെ കടത്തിവിടാന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മൂന്നുപേര്‍ക്കും കൊറോണ സ്ഥിരീകരിച്ചതായി എ കെ ബാലന്‍ പറഞ്ഞു. രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.

ഇതോടെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 45 ആയി. ഇതുവരെ ജില്ലയില്‍ 58 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച 19 പേരില്‍ 18 പേര്‍ പാലക്കാടും ഒരാള്‍ മലപ്പുറത്തുമാണ് ചികിത്സയില്‍ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു.