സർവീസ് നടത്താൻ താൽപര്യമുള്ള സ്വകാര്യ ബസ്സുകൾക്ക് സംരക്ഷണം നൽകും: മന്ത്രി എകെ ശശീന്ദ്രൻ

കോഴിക്കോട്: സർവീസ് നടത്താൻ താൽപര്യമുള്ള സ്വകാര്യ ബസ്സുകൾക്ക് സംരക്ഷണം നൽകുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. സർവിസുകൾ പുനരാരംഭിച്ച ബസുകൾക്ക് നേരെ ആക്രമണം ഉണ്ടായതിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

സ്വകാര്യ ബസ്സുകൾ തകർത്ത സംഭവം പോലീസ് അന്വേഷിക്കും. വിഷയം സിറ്റി പോലീസ് കമ്മീഷണറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. സർവീസ് നടത്താൻ താൽപര്യമുള്ള സ്വകാര്യ ബസ്സുകൾക്ക് സംരക്ഷണം നൽകും. സർക്കാർ നിർദേശമനുസരിച്ചാണ് ബസ്സുകൾ ഓടുന്നത്. അതുകൊണ്ട് തന്നെ ഇവർക്ക് സംരക്ഷണം ഉറപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ബസ് ഉടമ സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച്‌ ഇന്നലെ ഓടിയ കൊളക്കാടന്‍ ബസുകക്ക് നേരെയാണ് ആക്രമണമുണ്ടായത് . കോഴിക്കോട്-അരിക്കോട്-മഞ്ചേരി റൂട്ടിലോടിയ ബസകളാണ് ആക്രമിക്കപ്പെട്ടത്. ചില്ലുകള്‍ അടിച്ചുതകര്‍ത്ത നിലയിലാണ്. കൂടതെ ഇന്ന് ഓടാനിരുന്ന എം.എം ബനാറസ് ബസ്സുകളുടെ ചില്ലുകൾ തകർത്ത നിലയിൽ കാണപ്പെട്ടത്.

സർവീസ് കഴിഞ്ഞ് നിർത്തിയിട്ട സ്ഥലത്ത് വെച്ചാണ് ബസുകൾ ആക്രമിക്കപ്പെട്ടത്. ബസുകൾ ഓടിച്ചതിനെതിരെ ചിലരുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നുവെന്നാണ് ഉടമ പറയുന്നത്. ബസ് ഉടമകളുടെ സംഘടനകളില്‍ അംഗമല്ലാത്തവരുടെ ബസുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു