കേരളത്തില്‍ കൊറോണ രോഗികള്‍ കൂടും: മന്ത്രി ശൈലജ

തിരുവനന്തപുരം : കേരളത്തില്‍ കൊറോണ രോഗികള്‍ കൂടുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പുറത്തു നിന്നും എത്തുന്നവരില്‍ നല്ല തോതില്‍ കൊറോണ രോഗികളുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടുഘട്ടത്തേക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടേറിയ സാഹചര്യമാണ് ഉള്ളത്. ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ പുറത്തുനിന്നും വരുന്നുണ്ട്.

ലോകരാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും രോഗം വല്ലാതെ പടരുന്ന സാഹചര്യത്തിലാണ് ആളുകള്‍ ഇവിടേക്ക് എത്തുന്നത്. നേരത്തെ പലയിടത്തും തുടങ്ങുന്ന സമയത്താണ് ആളുകള്‍ വന്നിരുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം 13 ദിവസം കൊണ്ട് ഇരട്ടിയാകുന്നു എന്നാണ് കാണുന്നത്. 13 ദിവസം കൊണ്ട് ഇരട്ടിയാകുക എന്നത് ലോകത്തുതന്നെ വലിയ ഒരു കാര്യമാണ്.

പുറത്തുനിന്നും എത്തുന്നവരില്‍ കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകളുണ്ട്. വലിയ രീതിയില്‍ രോഗവ്യാപനം ഉണ്ടായ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ വൈറല്‍ ലോഡ് കൂടുതലാണ്. മൂന്നുദിവസം രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യണമെന്ന ഐസിഎംആര്‍ നിര്‍ദേശം ഇപ്പോള്‍ കേരളം നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ കൊറോണ പരിശോധനാരീതി ഫലപ്രദമാണ്. ഐസിഎംആര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് തന്നെയാണ് പരിശോധനയെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് അകത്തെ രോഗവ്യാപനം സംബന്ധിച്ച് വലിയ ആശങ്ക ഇപ്പോഴില്ലെന്നും ആരോഗ്യമന്ത്രി സൂചിപ്പിച്ചു.