കേന്ദ്ര മാർഗരേഖയ്ക്ക് വിരുദ്ധമായി എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ; പരീക്ഷകൾ നിശ്ചയിച്ചത് പോലെ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്ന കേന്ദ്ര മാർഗരേഖയ്ക്ക് വിരുദ്ധമായി കേരളത്തിൽ എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ. എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ലോക് ഡൗൺ മൂലം മാറ്റിവെച്ച പരീക്ഷകൾ മെയ് 26 മുതൽ 30 വരെ നടത്തും. സമയക്രമത്തിലും മാറ്റമില്ല.

വിദ്യാർഥികൾക്ക് പരീക്ഷയ്ക്കെത്താൻ ആവശ്യമായ ഗതാഗത സൗകര്യങ്ങൾ സ്കൂൾ ബസ്സുകൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യവ്യാപകമായി ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടിയ പശ്ചാത്തലാത്തിലാണ് പരീക്ഷകൾ മാറ്റിവെക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഞായറാഴ്ച ലോക്ഡൗണ്‍ നീട്ടുകയും കേന്ദ്രം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു