സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വീണ്ടും മദ്യമൊഴുകും; ബാറുകള്‍ തുറക്കരുതെന്ന ചട്ടത്തിൽ ഇളവ് നേടാൻ നീക്കം

കൊച്ചി: സംസ്ഥാനത്ത് വീണ്ടും മദ്യമൊഴുകും. മദ്യവില്‍പ്പന ബുധനാഴ്ച പുനരാരംഭിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനം ഒരുക്കി ബെവ്‌കോ. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളിലൂടെയും ബാറുകളിലെ കൗണ്ടറുകളിലൂടെയുമാവും വില്‍പ്പന. ലോക്ക് ഡൗണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ ഇന്നു ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.

ബാറുകളിലെ കൗണ്ടര്‍ വഴി പാഴ്‌സല്‍ വില്‍പ്പന മാത്രമായിരിക്കും അനുവദിക്കുക. ബാറുകള്‍ തുറക്കരുതെന്ന് കേന്ദ്രം ലോക്ക് ഡൗണ്‍ ചട്ടങ്ങളില്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പ്രത്യേക അനുമതി നേടിയാവും കൗണ്ടറുകള്‍ തുറക്കുക.

മദ്യവില്‍പ്പനയ്ക്ക് വെര്‍ച്വല്‍ ക്യൂ സംവിധാനം ഒരുക്കാന്‍ തെരഞ്ഞെടുത്ത ആപ്പിന്റെ ട്രയല്‍ തുടങ്ങി. എറണാകുളത്തെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ആപ്പ് തയ്യാറാക്കിയത്.

ഔട്ട്‌ലറ്റുകളില്‍ മദ്യവിതരണത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം ഏഴു ലക്ഷത്തോളംപേര്‍ മദ്യം വാങ്ങാന്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. മദ്യം വാങ്ങിക്കാനുള്ള ടോക്കണുകള്‍ ആപ്പിലൂടെ വിതരണം ചെയ്യാനാണ് നീക്കം. സമയം അനുസരിച്ച് ടോക്കണ്‍ ലഭിക്കും. ടോക്കണിലെ ക്യൂആര്‍ കോഡ് ബിവറേജസ് ഷോപ്പില്‍ സ്‌കാന്‍ ചെയ്തശേഷം മദ്യം നല്‍കും.

മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. അടുത്തുള്ള ഷോപ്പുകളും തിരക്കു കുറഞ്ഞ ഔട്ട്‌ലറ്റുകളും തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ടാകും. ബിവറേജസിന്റെയും കണ്‍സ്യുമര്‍ ഫെഡിന്റെയും ഔട്ട്‌ലറ്റുകളും, ബാറുകളും, ബിയര്‍ വൈന്‍ പാര്‍ലറുകളും ഉള്‍പ്പെടെ സംസ്ഥാനത്താകെയുള്ള 1200 ഓളം മദ്യവിതരണ ശാലകളുടെ വിവരം ആപ്പില്‍ ഉള്‍പ്പെടുത്തും.