ശാന്തന്‍പാറ കെആര്‍വി എസ്റ്റേറ്റില്‍ വെടിവയ്പ്; രണ്ടു സുരക്ഷാ ജീവനക്കാര്‍ക്ക് പരിക്ക്

ഇടുക്കി: ശാന്തന്‍പാറയിലെ കെആര്‍വി എസ്റ്റേറ്റില്‍ ശനിയാഴ്ച രാത്രിയിലുണ്ടായ വെടിവയ്പ്പില്‍ രണ്ടുസുരക്ഷാ ജീവനക്കാര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 6 പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍നിന്ന് ഒരു തോക്കും പിടിച്ചെടുത്തു. പഴയ കെആര്‍വി എസ്റ്റേറ്റ് ഇപ്പോള്‍ ഗ്ലോറിയ ഫാം എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. 680 ഏക്കര്‍ വരുന്ന എസ്റ്റേറ്റ് സംബന്ധിച്ച് മുംബൈയിലെ സ്വകാര്യ ഫിനാന്‍സ് കമ്പനിയുമായി കോടതിയില്‍ കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇന്നലെ രാത്രി പത്തരയോടെ വെടിവയ്പ്പില്‍ കലാശിച്ചത്.

എസ്റ്റേറ്റിലെ രണ്ട് സുരക്ഷാ ജീവനക്കാരെ പരിക്കുകളോടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് വെടിയേറ്റുള്ളതല്ലെന്നാണ് പ്രാഥമികവിവരം. സംഭവത്തില്‍ ദുബയ് ആസ്ഥാനമായ വ്യവസായിയും ഇയാളുടെ ഡ്രൈവറും സഹായികളുമാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ബെന്‍സ് കാറും വ്യവസായിയുടെ തോക്കും ശാന്തന്‍പാറ പോലിസ് പിടിച്ചെടുത്തു. എന്നാല്‍, തങ്ങളെ അകാരണമായി പിടികൂടുകയായിരുന്നുവെന്നും തോക്കിന് ലൈസന്‍സുണ്ടെന്നും കസ്റ്റഡിയിലുള്ളവര്‍ പറഞ്ഞു. ഫിനാന്‍സ് സ്ഥാപനത്തിന്റെ പ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്.