തുടർച്ചയായി 16 തവണ സ്രവ പരിശോധന പോസിറ്റീവ് : 42 ദിവസത്തിന് ശേഷം 81കാരന് രോഗമുക്തി

കണ്ണൂർ: കൊറോണ രോ​ഗബാധയെ തുടർന്ന് 42 ദിവസമായി കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന എണ്‍പത്തിയൊന്ന് വയസുകാരന് ഒടുവില്‍ രോഗമുക്തി. ഇക്കാലയളവിൽ 16 തവണയാണ് ചെറുവാഞ്ചേരി സ്വദേശിയായ വയോധികന്റെ സ്രവ പരിശോധന നടത്തിയത്. 60 വയസിന് മുകളില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുമ്പോള്‍ ഗുരുതരാവസ്ഥയിലായ 81 വയസുകാരനെ ചികിത്സിച്ച് ഭേദമാക്കിയത് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരുടെ കഠിനാധ്വാനം.

ഒരേ പിസിആര്‍ ലാബില്‍ നിന്ന് തുടര്‍ച്ചയായി രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായ ശേഷമാണ് അദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി വീട്ടില്‍ തന്നെ ദിവസവും 15 മണിക്കൂറോളം പ്രത്യേകമായി ഓക്‌സിജന്‍ സ്വീകരിക്കേണ്ടിവന്നിരുന്ന ഘട്ടത്തിലായിരുന്നു വൈറസ് ബാധയുമുണ്ടായത്.

ഹൃദയസംബന്ധമായ ചികിത്സയ്‌ക്കൊപ്പം പ്രായാധിക്യം കൊണ്ടുള്ള മറ്റ് പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.