ഉത്തേജക പാക്കേജ്; തലക്കെട്ട് മാത്രമെഴുതിയ കാലി പേപ്പർ: ചിദംബരം

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക ഉത്തേജക പാക്കേജിനെ പരിഹസിച്ച് മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. തലക്കെട്ട് മാത്രമെഴുതിയ കാലി പേപ്പറാണ് നരേന്ദ്ര മോദിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനമെന്ന് ചിദംബരം ട്വീറ്റ് ചെയ്തു.

ഇന്നലെ പ്രധാനമന്ത്രി ഒരു തലക്കെട്ടും ശൂന്യമായ പേജും മാത്രമാണ് നല്‍കിയത്. സ്വാഭാവികമായും, എന്റെ പ്രതികരണം ശൂന്യമായിരുന്നു. ഇന്ന്, ധനമന്ത്രി ആ ശൂന്യമായ പേജ് പൂരിപ്പിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. സര്‍ക്കാര്‍ സമ്പദ് വ്യവസ്ഥയിലേക്ക് പ്രഖ്യാപിക്കുന്ന ഓരോ അധിക രൂപയും ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കണക്കാക്കും. ആര്‍ക്ക് എന്ത് ലഭിക്കുമെന്നും നിരീക്ഷിക്കും. സ്വന്തം സംസ്ഥാനങ്ങളിലേക്ക് നൂറുകണക്കിന് കിലോമീറ്റര്‍ നടന്നുപോകുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രതീക്ഷിക്കാനാകുന്നത് എന്താണെന്നും പരിശോധിക്കും. ജനസംഖ്യയുടെ താഴത്തെ പകുതി കുടുംബങ്ങള്‍ക്ക് എന്ത് ലഭിക്കുമെന്നും പരിശോധിക്കും’ എന്നാണ് ചിദംബരം ട്വിറ്ററിൽ കുറിച്ചത്.

രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ആഭ്യന്തര ഉല്‍പാദനത്തിന്റെ 10% തുകയാണ് സാമ്പത്തിക പാക്കേജിനായി നീക്കിവെയ്ക്കുന്നത്. ചെറുകിട വ്യവസായങ്ങൾ, കർഷകർ, തൊഴിലാളികൾ, ഇടത്തരക്കാർ, മധ്യവർഗം എന്നിവർക്കെല്ലാം പാക്കേജിന്റെ പ്രയോജനം ലഭിക്കുമെന്നും പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വെക്തമാക്കുമെന്നുമാണ് അറിയിച്ചത്. കൊറോണ വ്യാപനത്തിന് ശേഷം പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ പാക്കേജാണിത്.