തിരുവനന്തപുരം :ചീഫ് സെക്രട്ടറി ടോം ജോസുമായി അഭിപ്രായ വ്യത്യാസമുള്ള റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി വേണുവിനെ
റീ ബിൽഡ് കേരള ഇനിയേഷ്യറ്റീവിന്റെ സിഇഒ സ്ഥാനത്തു നിന്നും മാറ്റി. ഉദ്യോഗസ്ഥ സ്ഥലംമാറ്റം അടക്കമുള്ള വിഷയങ്ങളിൽ ചീഫ് സെക്രട്ടറിയുമായി ഇടഞ്ഞതാണ് സ്ഥാനമാറ്റത്തിന് പിന്നിലെന്നാണ് സൂചന. വേണുവിന് പകരം ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിംഗിനെയാണ് റീ ബിൽഡ് കേരള സിഇഒ ആയി സർക്കാർ നിയമിച്ചത്. 1989 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജേഷ് കുമാർ സിംഗ്. അദ്ദേഹത്തിന് പദ്ധതിയുടെ പൂർണചുമതല നൽകിയിട്ടുണ്ട്.
അതേസമയം റീ ബിൽഡ് കേരള സമിതിയിൽ വേണുവിനെ അംഗമായി നിലനിർത്തിയിട്ടുണ്ട്. പ്രളയാനന്തര കേരള പുനർനിർമ്മാണത്തിനുള്ള റീ ബിൽഡ് കേരള പദ്ധതിയുടെ തുടക്കം മുതൽ സിഇഒ ആയിരുന്നു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. വേണു. നേരത്തെ സർവേ ഡയറക്ടർ സ്ഥാനത്തു നിന്നും വി ആർ പ്രേംകുമാറിനെ മാറ്റാനുള്ള തീരുമാനത്തിനെതിരെ ഡോ. വേണു രംഗത്തു വന്നിരുന്നു. ഈ വിഷയത്തെച്ചൊല്ലി വേണു അവധിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.
1780 കോടി രൂപ റീ ബിൽഡ് കേരള പ്രവർത്തനങ്ങൾക്കായി ലോകബാങ്ക് വായ്പ അനുവദിച്ചിരുന്നു. 800 കോടിയുടെ പദ്ധതിക്ക് ഡോ. വേണുവിന്റെ നേതൃത്വത്തിലുള്ള സമിതി ഭരണാനുമതി നൽകിയെങ്കിലും തുടങ്ങാനായിരുന്നില്ല.