കുവൈറ്റിൽ നിന്ന് ആദ്യ വിമാനമെത്തി; ജന്മനാടണഞ്ഞ സന്തോഷത്തിൽ പ്രവാസികൾ

കൊച്ചി: കുവൈറ്റിൽ കുടുങ്ങിയ പ്രവാസികളെയും വഹിച്ചുള്ള വിമാനം കൊച്ചിയിലെത്തി. നാല് കുട്ടികളുള്‍പ്പെടെ 181 പേരാണ് വിമാനത്തിലുള്ളത്. ഗര്‍ഭിണികള്‍, രോഗികള്‍ വിസാകാലവധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടമായവര്‍ എന്നിവരാണ് ആദ്യസംഘത്തില്‍ ഇടം നേടിയത്.

പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാൻ ഇന്ന് ഗൾഫിൽ നിന്ന് കൊച്ചിയിലെത്തുന്നത് മൂന്ന് വിമാനങ്ങളാണ്. ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇന്ന് ഇനി നാട്ടിലെത്തുന്നത്. ദ്രുത പരിശോധന നടത്താതെയാണ് പ്രവാസികളുടെ മടക്കമെന്നത് സംസ്ഥാനത്തിന് കൂടുതല്‍ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

അതേ സമയം ഒരാഴ്ചത്തെ ഷെഡ്യൂല്‍ പ്രകാരം അഞ്ച് വിമാനങ്ങളാണ് കുവൈത്തില്‍ നിന്നുള്ളത്. കുവൈത്തില്‍ നിന്നും ഹൈദരബാദിലേക്കുള്ള വിമാനം ഇന്ന് 11.30 ന് പുറപ്പെടും. നാട്ടിലേക്ക് പോകാനായി എംബസിയില്‍ പതിനെണ്ണായിരം മലയാളികള്‍ അടക്കം നാൽപ്പത്തിനാലായിരം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇനി കോഴിക്കോട്ടേക്ക്‌ 13 നാണു കേരളത്തിലേക്കുള്ള അടുത്ത വിമാനം.