കന്യാസ്ത്രീ മഠത്തിലെ അന്തേവാസി വിദ്യാർത്ഥിനിയുടെത് മുങ്ങിമരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോട്ടയം: കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായ വിദ്യാർത്ഥിനിയുടെത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്‌സ് മഠത്തിൽ സന്യസ്ത വിദ്യാർത്ഥിനിയെ ഇന്നലെയാണ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ശരീരത്തിലെ മുറിവുകള്‍ വീഴ്ചയിലുണ്ടായതാണ്. അസ്വാഭാവികമായി ഒന്നുമില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റമോര്‍ട്ടം നടത്തിയത്.

ആറ് വര്‍ഷമായി സന്യാസിനി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന ചുങ്കപ്പാറ സ്വദേശിയായ ദിവ്യയെയാണ് കഴിഞ്ഞ ദിവസം കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാവിലെ 11 മണിയോടുകൂടിയായിരുന്നു സംഭവം. കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടതിനെ തുടര്‍ന്ന് അന്തേവാസികളായ മറ്റാളുകള്‍ കിണറ്റിന് സമീപത്തെത്തിയപ്പോള്‍ ദിവ്യയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ടിനോടാണ് റിപ്പോര്‍ട്ട് തേടി. വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ദുരൂഹതകള്‍ മാറ്റണമെന്നും ഷാഹിദ കമാല്‍ പറഞ്ഞു