തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 200 കോടിയുടെ വരുമാന നഷ്ടം: എന്‍ വാസു

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 200 കോടിയുടെ വരുമാന നഷ്ടമെന്ന് ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. അടുത്ത മാസത്തെ ശമ്പളം ഭാഗികമായേ നല്‍കാനൂകൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രങ്ങളിലെ ദൈനംദിന പൂജകളും പ്രതിസന്ധിയിലായി. മാര്‍ച്ച് 21 നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1248 ക്ഷേത്രങ്ങള്‍ അടച്ചത്. അതോടെ വരുമാനമാര്‍ഗമായ കാണിക്കയും വഴിപാടുകളും നിലച്ചു. ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്ന ശബരിമലയില്‍ രണ്ടു മാസപൂജകളും ഉത്സവങ്ങളും വിഷുദര്‍ശനവും മുടങ്ങി. വിഷുക്കാലത്തെ മാത്രം നഷ്ടം നാല്‍പതുകോടി രൂപ. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

ബോര്‍ഡില്‍ അയ്യായിരം ജീവനക്കാരും നാലായിരത്തിലേറെ പെന്‍ഷന്‍കാരുമുണ്ട്. ശമ്പളത്തിനും പെന്‍ഷനും പ്രതിമാസം വേണ്ടത് നാല്‍പതുകോടി രൂപയാണ്.

ഭക്തര്‍ക്ക് പ്രവേശനമില്ലെങ്കിലും പൂജാദികര്‍മങ്ങള്‍ മുടങ്ങിയിട്ടില്ല. ഇതിനുവേണം പത്തുകോടിരൂപ. കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ ദേസ്വം ബോര്‍ഡിന് നൂറുകോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ മുപ്പതുകോടിരൂപ നല്‍കി. ബാക്കിത്തുക നല്‍കണമെന്ന് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. അതുലഭിച്ചാലും പ്രതിസന്ധിതീരില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.