ശമ്പള ഓര്‍ഡിനന്‍സിന് സ്‌റ്റേയില്ല ; നിയമാനുസൃതമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ ശമ്പള ഓര്‍ഡിനന്‍സിന് സ്‌റ്റേയില്ല. ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി വ്യക്തമാക്കി. . ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ശമ്പളം പിടിക്കുകയല്ല, മാറ്റിവെക്കുകയാണ് ചെയ്യുന്നത്. ശമ്പള ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിന്റെ ലക്ഷ്യം സുവ്യക്തമാണെന്നും നിശ്ചിതസമയത്തിന് ശേഷം തുക തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കൊറോണ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ സമീപകാലത്ത് നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഗവര്‍ണര്‍ ഒപ്പിട്ട സാഹചര്യത്തില്‍ ഓര്‍ഡിനന്‍സില്‍ കോടതി ഇടപെടുന്നില്ല. ഓര്‍ഡിനന്‍സുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി നിരാകരിച്ചു.

ഓർഡിനൻസിന് നിയമ സാധുത ഉണ്ടെന്നും ഭരണഘടനാ അവകാശങ്ങളുടെ ലംഘനമല്ലെന്നുമായിരുന്നു സർക്കാർ കോടതിയിൽ വാദിച്ചത്. ഇതിൽ ഭരണഘടനാ നൽകുന്ന അവകാശങ്ങളുടെ ലംഘനമില്ല. ഏപ്രിൽ മാസത്തിലെ ശമ്പളത്തിലെ വിഹിതം ഓർഡിനൻസ് അനുസരിച്ചു പിടിച്ചതായും സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. സർക്കാർ വാദങ്ങളെ അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി വിധി.

ശമ്പളം പിടിക്കാനുള്ള സർക്കാരിൻ്റെ നിയമ നിർമ്മാണം ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനം അല്ലെന്ന് അഡ്വക്കേറ്റ് ജനറൽ . ആരുടെയും മൗലിക അവകാശം ലംഘിക്കുന്നില്ല. ഇത്തരം കേസുകളിൽ താൽകാലിക ഉത്തരവ് നൽകരുതെന്ന് സുപ്രീം കോടതി വിധി ന്യായങ്ങളുണ്ട്. ഏപ്രിൽ മാസത്തിലെ ശമ്പളം ഓർഡിനൻസ് അനുസരിച്ചു പിടിച്ചതായും സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു.

സർക്കാർ ഓർഡിനൻസിനെതിരെ പ്രതിപക്ഷ സർവീസ് സംഘടനകളാണ് കോടതിയെ സമീപിച്ചത്. ഹർജിക്കാരുടെ വാദങ്ങൾക്കെതിരെ ശക്തമായ മറുവാദം ഉന്നയിച്ച അഡ്വക്കേറ്റ് ജനറൽ കോടതി ഇടക്കാല വിധി പുറപ്പെടുവിക്കരുതെന്നും നിലപാടെടുത്തു.

ഓർഡിനൻസ് ഇറക്കാൻ സർക്കാരിന് അധികാരം ഉണ്ടോ എന്ന്‌ കോടതി ചോദിച്ചു. നിയമ നിർമ്മാണം നടത്താൻ സർക്കാരിന് അധികാരം ഉണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ മറുപടി നൽകി. ഓർഡിനൻസ് നിയമ സാധുതയുള്ളതാണെന്നും അടിയന്തിര സാഹചര്യത്തിൽ ഇത്തരം ഓർഡിനൻസ് ഇറക്കാമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ഓർഡിനൻസ് ഇറക്കി ശമ്പളം പിടിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജിക്കാർ വാദിച്ചത്. ആരോഗ്യ പ്രവർത്തകരെ ഇതിൽ നിന്ന് ഒഴിവാക്കണം. ജീവൻ പണയം വച്ചാണ് ഇവർ പ്രതിരോധ പ്രവർത്തനം നടത്തുന്നത്. ജീവനക്കാർ നാല് വർഷമായി ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പണം വിനിയോഗിക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് ഹർജിക്കാർ പറഞ്ഞു. നിപ, പ്രളയം തുടങ്ങിയ സന്ദർഭങ്ങളിൽ ഇത് വ്യക്തമായിരുന്നു. വേതനം എപ്പോൾ തിരികെ നൽകുമെന്ന് പറയുന്നില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

വിവിധ സർവീസിലുള്ള ജീവനക്കാർക്കു പുറമേ, യുണൈറ്റഡ് ഡമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട്, കേരള എൻജിഒ സംഘ്, കേരള എൻജിഒ അസോസിയേഷൻ, കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ, കേരള സ്റ്റേറ്റ് ഓഡിറ്റ് അസോസിയേഷൻ, പിഎസ്‌സി എംപ്ലോയീസ് അസോസിയേഷൻ, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ, കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ, ഗവ. കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ, പ്രൈവറ്റ് കോളജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ, വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ, ഫോറം ഫോർ ജസ്റ്റിസ് തുടങ്ങിയവരായിരുന്നു ഹർജിക്കാർ. ജീവിതം പണയം വച്ച് ജോലി ചെയ്യുന്ന ആരോഗ്യ പ്രാവർത്തകരെ ഓർഡിനൻസിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. നഴ്സസ് യൂണിയനും ഹർജി നൽകിയിരുന്നു