നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റര്‍ ചെയ്തത് 4.13 ലക്ഷം പ്രവാസി മലയാളികൾ

തിരുവനന്തപുരം: കൊറോണ പ്രതിസന്ധിയെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റര്‍ ചെയ്തത് 4.13 ലക്ഷം പ്രവാസി മലയാളികൾ. സ്വദേശത്തേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം ദിവസേന വർധിക്കുകയാണ്. ഇതോടെ ലോക്ക്ഡൗണിനെ തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ എണ്ണം 5.63 ലക്ഷമായി ഉയര്‍ന്നു.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങി വരാനുള്ള മലയാളികളുടെ എണ്ണവും കൂടുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1,50,054 മലയാളികൾ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്താൻ നോർക്കയിൽ രജിസ്റ്റർ ചെയ്തവർക്ക് പ്രവേശന പാസുകൾ നൽകി തുടങ്ങി. രജിസ്റ്റർ ചെയ്തവരുടെ മൊബൈലിൽ എത്തേണ്ട സമയമുൾപ്പെടെയുള്ള വിവരങ്ങൾ സന്ദേശമായി ലഭിക്കും. നോർക്ക രജിസ്റ്റർ നമ്പറുകൾ ഉപയോ​ഗിച്ച് പാസുകൾക്ക് അപേക്ഷിക്കാം.

വിദേശത്തു നിന്ന് മടങ്ങുന്ന പ്രവാസികളില്‍ 61,009 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് മടങ്ങിയെത്തുന്നത്. രജിസ്റ്റര്‍ ചെയ്തവരില്‍ 9827 ഗര്‍ഭിണികളും 10,628 കുട്ടികളും 11,256 വയോജനങ്ങളുമാണ്. കൂടാതെ പഠനം പൂര്‍ത്തിയാക്കിയ 2902 വിദ്യാര്‍ത്ഥികളും മടങ്ങി വരും.

വാര്‍ഷികാവധിക്ക് വരാന്‍ ആഗ്രഹിക്കുന്ന 70,638 പേരും, സന്ദര്‍ശന വിസാ കാലാവധി കഴിഞ്ഞ 41,236 പേരും വിസാ കാലാവധി കഴിഞ്ഞതും റദ്ദാക്കപ്പെട്ടവരുമായ 27,100 പ്രവാസികളും മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജയില്‍ മോചിതരായ 806 പേരും മറ്റുള്ള കാരണങ്ങളാല്‍ 1,28,061 വിദേശ പ്രവാസികളും കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശ മലയാളികളുടെ പേരു വിവരവും മുന്‍ഗണനാക്രമവും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എംബസികള്‍ക്കും അയച്ചുകൊടുക്കുന്നതിന് നടപടിയായി.

കര്‍ണാടകയില്‍ നിന്ന് മടങ്ങിവരാന്‍ ഉള്ളവരുടെ എണ്ണം അരലക്ഷത്തോളമായി. ഇവിടെ നിന്നും 49,233 പ്രവാസികളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തത്. തമിഴ്‌നാട്ടില്‍നിന്ന് 45,491 പേരും മഹാരാഷ്ട്രയില്‍ നിന്ന് 20,869 പേരും സ്വദേശത്തേക്ക് മടങ്ങാനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.