ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ 6 ദിവസത്തെ വീതം ശമ്പളം 5 മാസത്തേക്കു പിടിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമെന്ന് ഹൈക്കോടതി. സാമ്പത്തികബുദ്ധിമുട്ട് ശമ്പളം നീട്ടിവയ്ക്കുന്നതിന് ന്യായീകരണമല്ലെന്നും ഹൈക്കോടതി വിലയിരുത്തി.

ജീവനക്കാരിൽ നിന്നും ശമ്പളം പിടിക്കാന്‍ അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം‍. നിശ്ചിത സമയത്തിനകം ശമ്പളം നല്‍കണമെന്ന് ചട്ടമില്ല. മാറ്റിവയ്ക്കാം.കൊറോണ ദുരന്ത നിവാരണത്തിനാണോ പണം ഉപയോഗിക്കുകയെന്ന് കോടതി ചോദിച്ചു. ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി . കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പിന്തുണയുള്ള ജീവനക്കാരുടെ സംഘടനകളാണ് ഹര്‍ജിക്കാര്‍. ജീവനക്കാരുടെ അനുമതിയില്ലാതെ ശമ്പളം പിടിക്കാന്‍ സര്‍ക്കാരെടുത്ത തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിയിലെ വാദം.