മനുഷ്യക്കടത്ത് തടയാൻ അതിര്‍ത്തിയിൽ വാഹനങ്ങളിൽകർശന പരിശോധന; ഡ്രോൺ നിരീക്ഷണവും

തിരുവനന്തപുരം: മനുഷ്യക്കടത്ത് തടയുന്നതിനായി അതിര്‍ത്തി കടക്കുന്ന എല്ലാ വാഹനങ്ങളും വിശദ പരിശോധനയ്ക്ക് വിധേയമാക്കാനും
ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്താനും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതിര്‍ത്തി കടക്കുന്നതിനുളള പ്രധാന വഴികളിലൂടെയും ഊടുവഴികളിലൂടെയും ജനങ്ങള്‍ ഇരു സംസ്ഥാനങ്ങളിലേക്കും സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ലോക്ക് ഡൗൺ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങള്‍ പിഴയീടാക്കി വിട്ടുനല്‍കാനും ഡിജിപി നിർദ്ദേശം നൽകി.

സംസ്ഥാന അതിര്‍ത്തികളിലെ ചെക്ക് പോയിന്‍റുകളില്‍ പരിശോധന കൂടുതല്‍ കര്‍ക്കശമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ നിലവിലുളള നിയന്ത്രണങ്ങളും പരിശോധനയും തുടരും. ജില്ലകളില്‍ മറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ഇളവ് വരുത്തുകയോ ചെയ്യുന്നത് സംബന്ധിച്ച് ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി തീരുമാനമെടുക്കും. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും ഇത്.