സാലറി ചലഞ്ച് പുതിയ രൂപത്തിൽ; മാസം ആറുദിവസത്തെ ശമ്പളം; അഞ്ചു മാസത്തേക്ക് : പിന്നീട് തിരികെ നൽകും

തിരുവനന്തപുരം : കൊറോണയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള സാലറി ചലഞ്ചില്‍ മാസത്തില്‍ ആറുദിവസത്തെ ശമ്പളം കടമായി വാങ്ങും. ഇങ്ങനെ തുടര്‍ച്ചയായി അഞ്ചുമാസം ശമ്പളം പിടിക്കാനാണ് തീരുമാനം. ജീവനക്കാരില്‍ നിന്നും പിടിച്ച തുക പിന്നീട് തിരികെ നല്‍കും. ഈ തീരുമാനത്തോട് ജീവനക്കാര്‍ക്ക് കാര്യമായ എതിര്‍പ്പുണ്ടാകില്ലെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

എല്ലാ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ശമ്പളം പിടിക്കാനാണ് തീരുമാനം. ഇത്തരത്തില്‍ ഏതാണ്ട് 6000 കോടിയോളം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

സാലറി ചാലഞ്ചില്‍ ഒരു ജീവനക്കാരെയും ഒഴിവാക്കേണ്ടതില്ലെന്ന് ധനവകുപ്പ് നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ഏതെങ്കിലും ജീവനക്കാര്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമോ എന്നതാണ് സര്‍ക്കാരിനെ ആശങ്കയിലാക്കിയിരുന്നത്.

ഒരു വിഭാഗം ജീവനക്കാർ മാത്രമാണ് സാലറി ചലഞ്ചിനെ പിന്തുണയ്ക്കുന്നത്. മറ്റൊരു വിഭാഗം ചലഞ്ചിൽ നിന്ന് വിട്ട് നിൽക്കുമ്പോൾ ഒരു വിഭാഗത്തിൽ നിന്ന് മാത്രം ശമ്പളം പിടിക്കുന്ന നടപടിയിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ ആഗ്രഹിക്കാത്തതാണ് സാലറി ചലഞ്ച് ഒഴിവാക്കാൻ കാരണം. നേരത്തെ ജീവനക്കാരുടെ ശമ്പള വിതരണം മറ്റു സംസ്ഥാനങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു നോക്കി തീരുമാനമെടുക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

നേരത്തെ സാലറി ചലഞ്ചിനെതിരെ ചെറിയ രീതിയിൽ എതിർപ്പുകളുണ്ടായിരുന്നു. സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കണമെന്ന് ഐഎംഎ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. സർക്കാർ ജീവനക്കാരിൽ നിന്ന് നിർബന്ധിത പണപ്പിരിവ് പാടില്ലെന്ന് പ്രതിപക്ഷവും പറഞ്ഞിരുന്നു.