ലോക്ക്ഡൗൺ ബാധകമല്ല; യാത്രക്കാരെ കുത്തിനിറച്ച് കെഎസ്ആര്‍ടിസി സർവ്വീസ്

തിരുവനന്തപുരം : ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചു തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസുകൾ സർവീസ് നടത്തുന്നു. വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊറോണ വാര്‍ഡുകളില്‍ ജോലി ചെയ്യുന്നവരെ ബസില്‍ കുത്തിനിറച്ചാണ് കെഎസ്ആര്‍ടിസി സർവിസുകൾ പുനരാരംഭിച്ചത്.

കൊറോണ വാര്‍ഡിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരെയാണ് ബസിൽ കൊണ്ടുപോയത്. കിളിമാനൂര്‍ മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് വരെയാണ് ജീവനക്കാര്‍ ഇത്തരത്തില്‍ യാത്ര ചെയ്തത്.

പല ആശുപത്രിയിലേക്കുമുള്ള ജീവനക്കാരെ ഇത്തരത്തില്‍ ബസ്സില്‍ കുത്തി നിറച്ചാണ് കൊണ്ടുപോകുന്നത്. ജില്ലയുടെ വിവിധ മേഖലകളിലേക്ക് ഇത്തരത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. ലോക്ക്ഡൌണ്‍ തുടങ്ങിയതുമുതല്‍ തന്നെ തങ്ങളെ ഇത്തരത്തിലാണ് ജോലിക്ക് കൊണ്ടുവരുന്നത് എന്നാണ് ജീവനക്കാര്‍ പറയുന്നത്.

രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ ഒരാള്‍ക്ക് മാത്രമെ ഇരിക്കാനാകൂ, നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല
യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടുപോകരുത് എന്നിങ്ങനെയുള്ള നിർദേശങ്ങൾ സർക്കാർ കെഎസ്ആർടിസിക്ക് നൽകിയിരുന്നു. എന്നാൽ ഇതൊന്നും വകവെക്കാതെയാണ് കെഎസ്ആർടിസി സർവീസുകൾ നടത്തുന്നത്. സർക്കാർ നിർദേശിച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും തന്നെ ഇവർ പാലിക്കുന്നില്ല.