ക്വാറന്റയിൻ കാലാവധി കഴിഞ്ഞിട്ടും ക്യാമ്പിൽ;നാട്ടിലെത്താൻ മാർഗമില്ലാതെമലയാളികൾ

ന്യൂഡെൽഹി : വിദേശത്ത് നിന്നും എത്തിയ മലയാളികൾ കൊറോണ ക്വാറന്റയിൻ കാലാവധി കഴിഞ്ഞിട്ടും ക്യാമ്പിൽ കുടുങ്ങിക്കിടക്കുന്നു. കൊറോണ സംശയിക്കുന്നവരുടെ കൂടെയാണ് തങ്ങളെ താമസിപ്പിക്കുന്നതെന്നും ഇവർ പരാതിപ്പെടുന്നു. ഡൽഹി നരേലയിലെ ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിയുന്നവരാണ് പരാതിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ 14 ന് വിദേശത്ത് നിന്ന് എത്തിയ ഇവരെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടു പോയി ക്വാറൻ്റീനിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ ക്വാറൻ്റീൻ കാലാവധി അവസാനിച്ചിട്ടും അവർക്ക് നാട്ടിലെത്താൻ സാധിച്ചിട്ടില്ല. വൃദ്ധർ ഉൾപ്പെടെയുള്ള നാല് മലയാളികളാണ് ക്യാമ്പിൽ കുടുങ്ങി കിടക്കുന്നത്.

നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും നാട്ടിലെത്തിക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ലായെന്നും കൊറോണ സംശയിക്കുന്നവരോടൊപ്പമാണ് തങ്ങളെ താമസിപ്പിക്കുന്നതെന്നും ഇവർ പരാതിപ്പെടുന്നു. 60 വയസ്സ് കഴിഞ്ഞ നാലു പേരാണ് ഡൽഹിയിൽ കുടുങ്ങിയത്. ക്യാമ്പ് അധികൃതർ പോകാനുള്ള അനുവാദം നൽകിയെങ്കിലും ലോക്ക് ഡൗൺ ആയതിനാൽ നാട്ടിലെത്താൻ വാഹനസൗകര്യങ്ങളോ മറ്റോ ലഭിക്കുന്നില്ല. മറ്റു സംസ്ഥാനക്കാരും ഇവിടെ കുടുങ്ങി കിടക്കുകയാണ്.

“മാർച്ച് 20ന് ഞാൻ ഡൽഹി എയർപോർട്ടിലെത്തി. 60 കഴിഞ്ഞവരെ ക്വാറൻ്റീൻ ചെയ്യണമെന്ന് നിർദ്ദേശമുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. കയ്യിൽ ഫോണില്ലെന്നും വീട്ടുകാർ കാത്തിരിക്കുകയാണെന്നും പറഞ്ഞുവെന്ന് കാനഡയിൽ നിന്നു വന്ന ലിസമ്മ പരാതിപ്പെടുന്നു. ‘ആരോഗ്യപ്രവർത്തകർ എന്നെ വാഹനത്തിൽ കയറ്റി നരേലയിലെത്തിച്ചു. മറ്റ് പലരോടൊപ്പം മാർച്ച് 21നാണ് അവിടെ എത്തിയത്. ലഗേജ് മുകളിൽ എത്തിക്കാൻ പലരുടെയും സഹായം തേടിയെങ്കിലും ആരും എത്തിയില്ല. അവസാനം, രണ്ട് സ്ത്രീകൾ സഹായത്തിനെത്തി. ഒമ്പതാം നിലയിലായിരുന്നു മുറി. അറിയിപ്പുകളൊക്കെ ഹിന്ദിയിൽ ആയതുകൊണ്ട് എനിക്ക് ഒന്നും മനസ്സിലായില്ല. അതുകൊണ്ട് തന്നെ പലപ്പോഴും ഭക്ഷണം മുടങ്ങി. വിവരം അറിഞ്ഞ് വീട്ടുകാർ മൊബൈൽ ഫോൺ എത്തിച്ചു നൽകി. ക്വാറൻ്റീൻ കാലാവധി കഴിഞ്ഞ് 15 ദിവസം പരിശോധന നടത്തി. നെഗറ്റീവാണെന്ന് റിസൽട്ട് വന്നു. അന്ന് രാത്രി തന്നെ ബാക്കിയുള്ള ഭൂരിപക്ഷം ആളുകളും മടങ്ങി. ഞാൻ താമസിക്കുന്ന ഒമ്പതാം നിലയിൽ ഞാൻ മാത്രമേയുള്ളൂ ഇപ്പോൾ.”
എന്നാണ് ലിസമ്മ പറയുന്നത്.