ലോ ഫ്ലോർ ചതിച്ചു; വിദഗ്ധ സംഘം വഴിയിലായി: തകരാർ പരിഹരിച്ച് കാസർകോടിന്

ആലപ്പുഴ: കാസർകോട് മെഡിക്കൽ കോളജിൽ വിദഗ്ധ സഹായത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോയ ഡോക്ടർമാരുടെ സംഘം സഞ്ചരിച്ച ലോ ഫ്ലോർ ബസ് ഹരിപ്പാട് തകരാറിലായി. ഒരു മണിക്കൂറോളം ബസ് വഴിയിൽ കിടന്നു. തകരാർ പരിഹരിച്ച ശേഷം ബസ് വീണ്ടും പുറപ്പെട്ടു. കൊറോണ ആശുപത്രി സജ്ജീകരിക്കുന്നത് അടക്കമുള്ള നടപടികൾക്കായി തലസ്ഥാനത്ത് നിന്നും 27 അംഗ സംഘവുമായി പുറപ്പെട്ട എസ് സി ലോ ഫ്ലോർ ബസാണ് യാത്രമാധ്യേ തകരാറിലായത്.

നിലവിൽ കാസര്‍കോട് ജനറൽ ആശുപത്രിയിലാണ് കൊറോണ രോഗികളെ ചികിത്സിക്കുന്നത്. കാസര്‍കോട് മെഡിക്കൽ കോളേജ് കെട്ടിടത്തിൽ ഒരുക്കുന്ന കൊറോണ സ്‍പെഷ്യാലിറ്റി ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പ്രവർത്തികൾ ദ്രുതഘതിയിൽ പുരോഗമിക്കുകയാണ്. 200ൽ അധികം കിടക്കകളും ഐസലേഷൻ വാർഡുകളും, 20 തീവ്രപരിചരണ വിഭാഗവും ആശുപത്രിയിലുണ്ടാകും. ഏഴ് കോടി രൂപയാണ് ഒന്നാം ഘട്ടത്തിൽ ആശുപത്രിക്കായി അനുവദിച്ചത്. പൊലീസാണ് മെഡിക്കൽ സംഘത്തിന് ആവശ്യമായ സഹാമൊരുക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ 10 ഡോക്ടർമാരും 10 നഴ്സുമാരും അഞ്ച് നഴ്സിങ് അസിസ്‍റ്റന്‍റുമാരുമാണ് സംഘത്തിലുള്ളത്.