ഏപ്രിൽ ഫൂളാക്കാൻ പ്രവാസിക്ക് കൊറോണയെന്ന് വ്യാജപ്രചാരണം; തിരുവനന്തപുരത്ത് നാല് പേർ പിടിയിൽ

തിരുവനന്തപുരം : ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയ പ്രവാസിക്ക് കൊറോണ
സ്ഥിരീകരിച്ചെന്ന് വ്യാജപ്രചാരണം നടത്തിയതിന് നാലുപേരെ അറസ്റ്റുചെയ്തു. തിരുവനന്തപുരം ചിറ്റിയൂര്‍ക്കോട് സ്വദേശികളായ മധു (50), രാമചന്ദ്രന്‍നായര്‍ (57), രാജേന്ദ്രന്‍നായര്‍ (59), രാധാകൃഷ്ണന്‍ (56) എന്നിവരെയാണ് മലയിന്‍കീഴ് പൊലീസ് അറസ്റ്റുചെയ്തത്.

ഒന്നാം തീയതി ഏപ്രില്‍ ഫൂളാക്കാനായാണ് ഇവര്‍ പ്രവാസിയുടെ ബന്ധുക്കളെ വിളിച്ച് തെറ്റായ വിവരം അറിയിച്ചത്. ചിറ്റിയൂര്‍ക്കോട് സ്വദേശിയായ പ്രവാസി കഴിഞ്ഞ 12നാണ് നാട്ടിലെത്തിയത്. ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചതനുസരിച്ച് അന്നുമുതല്‍ ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലാണ്.

ബുധനാഴ്ച രാവിലെയാണ് പ്രവാസിയുടെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് കൊറോണ സ്ഥിരീകരിച്ചതായി പ്രതികള്‍ അറിയിച്ചത്. ബന്ധുക്കള്‍ ഇതറിഞ്ഞ് വീട്ടുകാരെ ബന്ധപ്പെട്ടു. പ്രതികളുടെ പെരുമാറ്റം തനിക്കും മറ്റുള്ളവര്‍ക്കും കടുത്ത മാനസികാഘാതമുണ്ടാക്കിയെന്ന പ്രവാസിയുടെ പരാതിയിലാണ് പൊലീസ് നടപടി.