കേരളത്തിൽ 21 പേർക്ക് കൂടി കൊറോണ :ആകെ 286 രോഗികൾ; 76 പേ‍ർ സമ്പർക്കത്തിലൂടെ രോഗികളായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്കു കൊറോണ സ്ഥിരീകരിച്ചു. 8 പേർ കാസർകോട്, 5 പേർ ഇടുക്കി, 2 പേർ കൊല്ലം എന്നിങ്ങനെയും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണു രോഗം. ഇതുവരെ 286 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. അതിൽ 256 പേർ ചികിത്സയിലുണ്ട്.രോ​ഗബാധിതരായ 200 പേ‍ർ വിദേശത്തു നിന്നും വന്നതാണ്. രോ​ഗികളുമായി സമ്പ‍ർക്കം ബാധിച്ച 76 പേ‍ർക്ക് രോ​ഗം കിട്ടി. 165934 പേർ നിരീക്ഷണത്തിലാണ്. 165291 പേർ വീടുകളിലും 643 പേർ ആശുപത്രികളിലുമാണ്.ഇന്ന് 8456 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചത്.7622 എണ്ണം നെ​ഗറ്റീവ് റിസൽട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുൻകരുതലിൻ്റെ ഭാഗമായി കാസർകോട്, കണ്ണൂ‍ർ, മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം എന്നി ജില്ലകൾ കൊറോണ ഹോട്ട്സ്പോട്ടായി(തീവ്രബാധിതമേഖലകൾ) പ്രഖ്യാപിച്ചു.

ഇന്നു രോ​ഗം സ്ഥിരീകരിച്ച രണ്ട് പേർ നിസാമൂദിനിൽ പോയവരാണ് ഇതിൽ ഒരാൾ ​ഗുജറാത്തിൽ നിന്നാണ് വന്നത്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി രണ്ട് രോ​ഗികളുടെ ഫലം നെ​ഗറ്റീവാണ്. ചികിത്സയിലുള്ള നാല് വിദേശികളുടെ ഫലവും നെ​ഗറ്റീവായിട്ടുണ്ട്.

ഇന്നത്തെ പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിൽ കേരളം ഇതുവരെ സ്വീകരിച്ച പ്രതിരോധന നടപടികൾ വിശദീകരിച്ചിട്ടുണ്ട്. വിദേശത്തെ മലയാളികൾക്ക് അതതു രാജ്യങ്ങളിൽ എംബസികളുടെ സഹായത്തോടെ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ടു.

ഇവിടെ നിന്നും വിദേശത്തു പോയി ജോലി ചെയ്യുന്ന നഴ്സുമാ‍ർക്ക് വ്യക്തി​ഗത സുരക്ഷാഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം വിദേശത്തു കൊറോണ അല്ലാത്ത കാരണം കൊണ്ട് മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് തിരികെ കൊണ്ടു വരാനുള്ള തടസങ്ങൾ നീക്കാൻ ഇടപെടണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

സംസ്ഥാനന്തരചരക്കുനീക്കം ഒരു രീതിയിലും തടസപ്പെടാൻ പാടില്ലെന്നും രാജ്യം ഒറ്റക്കെട്ടായി നിന്നും കൊവിഡ് വൈറസിനെ നേരിടണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതോടൊപ്പം ലോക്ക് ഡൗൺ പിൻവലിക്കുന്ന ഘട്ടത്തിൽ അതിഥി തൊഴിലാളികൾക്ക് നാട്ടിൽ പോകാൻ യാത്രാ സൗകര്യം ഒരുക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കൂടുതൽ ടെസ്റ്റിം​ഗ് സെന്ററുകൾ തുടങ്ങേണ്ടതിന്റെ ആവശ്യകതയും കേരളം റാപ്പിഡ് ടെസ്റ്റ് തുടങ്ങാൻ പോകുന്ന കാര്യവും ഇതിനെല്ലാം കേന്ദ്രത്തിന്റെ പിന്തുണ വേണമെന്നും അറിയിച്ചു. ചില കാര്യങ്ങൾ പ്രധാനമന്ത്രി ഇങ്ങോട്ടും നി‍ർദേശിച്ചു. എൻസിസി-എൻഎസ്എസ് വളണ്ടിയർമാരെ കൂടെ ചേർത്ത് സന്നദ്ധപ്രവർത്തനം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി നി‍ർദേശിച്ചിട്ടുണ്ട്.

നിലവിൽ കേരളത്തിലെ സന്നദ്ധസേനയിൽ 2.31 ലക്ഷം പേ‍ർ ചേ‍ർന്നിട്ടുണ്ട്. ഇതോടൊപ്പം യുവജന കമ്മീഷൻ വഴി 12000 പേരും രജിസ്റ്റർചെയ്തിട്ടുണ്ട്. ഇവർക്കൊപ്പം എൻസിസി – എൻഎസ്എസ് വളണ്ടിയർമാരും ഇതോടൊപ്പം ചേരും.