തിരുവനന്തപുരം: കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാൻ സംസ്ഥാനത്ത് രണ്ടാമത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്ത പോത്തൻകോടും സമീപ പ്രദേശങ്ങളും മൂന്നാഴ്ച പൂർണമായി അടച്ചിടാൻ തീരുമാനം. പോത്തൻകോടും സമീപ പഞ്ചായത്തുകളിലും ഇത് ബാധകമായിരിക്കും.
ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
വിദേശത്ത് നിന്ന് വന്നവരും കാസർഗോഡ് പോലെ ധാരാളം കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിൽ നിന്ന് വന്നവരും 1077 എന്ന നമ്പറിൽ കോൾ സെന്ററുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യർഥിച്ചു.
മരിച്ചയാളുടെ റൂട്ട് മാപ്പിലെ ആശയക്കുഴപ്പം തുടരുന്നതിനാൽ പോത്തൻകോട് പ്രദേശം പൂര്‍ണമായും അടച്ചിടുന്നതിനു പുറമേ മുഴുവൻ പേരും നിരീക്ഷണത്തിൽ പോകണമെന്നും നിർദേശിച്ചിട്ടുണ്ട്. വൈറസ് ബാധിതനുമായി അടുത്തിടപഴകിയവരെല്ലാം നിരീക്ഷണ സന്നദ്ധരായി സ്വയം മുന്നോട്ട് വരണം. അതല്ലാതെ മറ്റ് വഴിയില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വിലയിരുത്തുന്നു. റൂട്ട്മാപ്പിൽ പിശകുണ്ടോ എന്ന് പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.
രോഗിയുടെ റൂട്ട് മാപ്പ് അടക്കമുള്ള കാര്യങ്ങളിൽ ആശയക്കുഴപ്പം തുടരുകയാണ്.
പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസാണ് രോഗം ബാധിച്ച് ഇന്ന് മരിച്ചത്. ഇദ്ദേഹം വിദേശയാത്ര നടത്തുകയോ, വിദേശത്തു നിന്നും എത്തിയവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ല. ഇതാണ് ആരോഗ്യ വകുപ്പിന് വെല്ലുവിളി ഉയർത്തുന്നത്.