കോഴിക്കോട് രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

കോഴിക്കോട് : ജില്ലയിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ. ഇതോടെ ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4 ആയി. രോഗം സ്ഥിരീകരിച്ച കാസർകോട് സ്വദേശിയായ ഒരാൾകൂടി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.

കൊറോണ സ്ഥിരീകരിച്ച മൂന്നാമത്തെ വ്യക്തി ഈ മാസം 17 ന് ഇൻഡിഗോ എയർലൈൻസിൽ (6 E: 89 ) ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 10.15ന് എത്തിയതാണ്. സ്വകാര്യ വാഹനത്തിൽ 11 ന് വിമാനത്താവളത്തിൽ നിന്നും വീട്ടിലേക്ക് പോയി. വീട്ടിൽ ഐസോലേഷനിൽ തന്നെ കഴിയുകയായിരുന്നു. അന്ന് രാത്രി 8 നും 8.30 നും ഇടയിൽ സ്വന്തം വാഹനത്തിൽ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സതേടി. ഡോക്ടർ ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശിച്ചതിനെ തുടർന്ന് 17 മുതൽ 21 വരെ വീട്ടിൽ ഐസൊലേഷനിലായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് 21 ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും അവിടെ നിന്ന് കൊറോണ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയുമായിരുന്നു.
കൊറോണ സ്ഥിരീകരിച്ച നാലാമത്തെ വ്യക്തി ഈ മാസം 20നുള്ള എയർ ഇന്ത്യ വിമാനത്തിൽ (AI 906) ദുബായിൽ നിന്നും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതാണ്. രാവിലെ 5.30ന് ചെന്നൈയിലെത്തി. രാവിലെ 5.30 മുതൽ രാത്രി 8 വരെ സുഹൃത്തിന്റെ വാടക വീട്ടിൽ കഴിഞ്ഞു. രാത്രി 8.00 നും 8.30നും ഇടയിൽ എംജിആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരുന്നു.

രാത്രി 8.30 നുള്ള ചെന്നൈ-മംഗലാപുരം (12601) ട്രെയിനിന്റെ ബി 3 കോച്ചിൽ യാത്ര ചെയ്ത് 21 ന് രാവിലെ 7.35ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം നമ്പർ നാലിൽ എത്തി. റെയിൽവേ സ്റ്റേഷനിലെ കൊറോണ ഹെൽപ് ഡെസ്കിലെ പരിശോധനയ്ക്കുശേഷം 108 ആംബുലൻസിൽ രാവിലെ 8 മണിയോടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് 19 സ്ഥിരീകരിച്ച കാസർകോട് സ്വദേശി 19 നാണ് എയർ ഇന്ത്യ എ.ഐ 938 വിമാനത്തിൽ ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിലെ നിന്നും 9.30 ന് 108 ആംബുലൻസ് സർവീസിൽ നേരിട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയും അവിടെ നിന്ന് ഉടൻ തന്നെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു.