കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളായി

തിരുവനന്തപുരം:  കൊറോണ പ്രതിരോധിക്കാൻ കടകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും ഷോപ്പിംഗ് മാളുകൾക്കുമുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി കെ. കെ. ശൈലജ അറിയിച്ചു.അത്യാവശ്യ സർവീസുകളെ മാത്രമാണ് അടച്ചു പൂട്ടലിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്. ജനങ്ങൾ അനാവശ്യമായി വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കാനാണ് പൂട്ടൽ പ്രഖ്യാപിച്ചതെങ്കിലും അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് കൃത്യമായ മാനദണ്ഡങ്ങളോടെ കടകൾ തുറക്കാനുള്ള അനുമതി നൽകുന്നത് എന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൊറോണ ശക്തമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പ് കച്ചവടസ്ഥാപനങ്ങൾക്കായുള്ള പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
വിൽക്കുന്നവരും വാങ്ങുന്നവരും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. കൂട്ടം കൂടാതെ മതിയായ അകലം പാലിച്ച് മാത്രമേ കടകളിൽ പ്രവേശിക്കാവൂ. കട നടത്തുന്നവർ ഈ കാര്യം ഉറപ്പു വരുത്തണം. ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കടകൾക്കും കച്ചവടസ്ഥാപനങ്ങൾക്കുമുള്ള മാർഗനിർദേശങ്ങൾ:

എല്ലാ കടകളും കച്ചവടസ്ഥാപനങ്ങളും കൈകൾ കഴുകുന്നതിനുള്ള സൗകര്യം ഉറപ്പാക്കണം.

ജീവനക്കാരും ഉപഭോക്താക്കളും തമ്മിലും ഉപഭോക്താക്കളും ഉപഭോക്താക്കളും തമ്മിലും കുറഞ്ഞത് ഒരു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണം.

കടയുടെ പ്രവേശന കവാടങ്ങളിലും കൗണ്ടറുകളിലും മതിയായ ഹാന്റ് സാനിറ്റൈസർ കരുതുകയും എല്ലാ ജീവനക്കാരും ഉപഭോക്താക്കളും സാനിറ്റൈസർ ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക.

പേയ്മെന്റ് കൗണ്ടറുകളിൽ ഇരിക്കുന്ന ജീവനക്കാരും ഇടപാട് നടത്തുന്ന ഉപഭോക്താക്കളും ഓരോ ഇടപാടിന് ശേഷവും സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.

വാഷ് റൂമുകളിൽ ശുചിത്വം പാലിക്കുക. ആവശ്യത്തിന് ടിഷ്യു പേപ്പറുകളും സോപ്പ് സൊല്യൂഷനും കരുതുക. (സോപ്പ് വെക്കരുത്)

കൈ കഴുകുന്ന വിധം, ഹാന്റ് റബ്ബിന്റെ ഉപയോഗം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൾ ഉപയോഗിക്കുക തുടങ്ങിയ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ എല്ലാ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണം.

ഫലപ്രദമായി കൈ കഴുകുന്നതിന്റെ ഘട്ടങ്ങൾ കാണിക്കുന്ന പോസ്റ്ററുകൾ വാഷിംഗ് ഏരിയയിൽ പതിക്കണം.

ഓൺലൈൻ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുക.

ഓരോ സ്ഥാപനവും അവരുടെ തൊഴിലാളികൾക്ക് രോഗലക്ഷണങ്ങൾ ഇല്ലെന്ന് ദിവസവും ഉറപ്പാക്കേണ്ടതാണ്.

രോഗലക്ഷണമുള്ള ജീവനക്കാരെ ഒരു കാരണവശാലും സ്ഥാപനത്തിൽ നിൽക്കാൻ അനുവദിക്കരുത്.

കൊറോണ രോഗബാധിത പ്രദേശങ്ങളിൽ നിന്നും വന്നവരോ അവരുമായി സമ്പർക്ക ലിസ്റ്റിലുള്ളവരോ വീട്ടിലെ നിരീക്ഷണത്തിലുള്ളവരോ സ്ഥാപനത്തിലുണ്ടെങ്കിൽ തൊട്ടടുത്ത ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെടണം. ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം ഉടൻ തന്നെ സ്ഥാപനം അടക്കേണ്ടതാണ്.

ഷേക്ക് ഹാന്റ് ഒഴിവാക്കുക.

ദിശയുടെയും ജില്ലാ കൺട്രോൾ റൂമിന്റേയും ഫോൺ നമ്പരുകൾ പ്രദർശിപ്പിക്കണം.
ഇതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അന്വേഷണങ്ങൾക്ക് ദിശ ഹെൽപ്പ് ലൈൻ 1056, 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
എന്നിവയാണ് നിർദേശങ്ങൾ.