അമൃതാനന്ദമയി മഠത്തിൽ വിദേശികൾക്ക് പരിശോധന

കൊല്ലം: അമൃതാനന്ദമയി മഠത്തിൽ എത്തി തങ്ങുന്ന വിദേശികൾക്ക് കൊറോണ പരിശോധന നടത്തി ജില്ലാ ഭരണ കൂടം. നാട്ടുകാരുടെ പരാതിയെ തുടർന്ന് കളക്ടറുടെ നിർദേശപ്രകാരം ആണ് ആരോഗ്യ വകുപ്പിന്‍റെ നടപടി. ‌ആലപ്പാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ്റെയും സ്ഥലം വാർഡ് മെമ്പറുടേയും ആരോഗ്യ സേന പ്രവർത്തകരുടേയും നേതൃത്വത്തിൽ മഠത്തിൽ ഉണ്ടായിരുന്ന 67 പേരെയാണ് ആംബുലൻസ് വരുത്തി കൊവി‍ഡ് ടെസ്റ്റിന് വിധേയരാക്കിയത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മ‌ഠം അധികൃര്‍ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് ദര്‍ശനം അടക്കമുള്ള പരിപാടികളും നിര്‍ത്തി വച്ചിരുന്നു.
മാര്‍ച്ച് പത്തിന് ശേഷം മഠത്തിലെത്തി അവിടെ തങ്ങുന്ന വിദേശികൾക്കാണ് സ്രവ പരിശോധന നടത്തിയത്. ഏറ്റവും കൂടുതൽ വിദേശികൾ താമസിക്കുകയും വന്നു പോകുകയും ചെയ്യുന്ന സ്ഥലം എന്ന നിലയിൽ ആലപ്പാട് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ നിരവധി തവണ മഠം സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കാൻ മുതിരുകയും ചെയ്തിരുന്നതായാണ് ആലപ്പാട് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്. അന്തേവാസികളുടെ വിവരങ്ങൾ നൽകുന്നതിൽ മ‌ഠം അധികൃതരുടെ ഭാഗത്ത് നിന്ന് നിഷേധാത്മക സമീപനം ഉണ്ടെന്ന ആക്ഷേപവും ശക്തമായിരുന്നു.