കേരളം അടച്ചിടണം; വ്യാപനം അറിയാൻ പരിശോധന വേണം; ഐഎംഎ

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനം പരിപൂര്‍ണമായും അടച്ചിടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. അടച്ചിടൽ നടപടി സ്വീകരിക്കുന്നതിന് മുന്‍പ് എല്ലാവര്‍ക്കും ആഹാരവും അവശ്യ സാധനങ്ങളും എത്തിക്കാനുള്ള നടപടി സ്വീകരിക്കണം. ഇത്തരത്തിൽ മുന്‍കരുതലുകളോടെ യുക്തമായ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ എബ്രഹാം വര്‍ഗീസും സംസ്ഥാന സെക്രട്ടറി ഡോ. ഗോപികുമാറും ആവശ്യപ്പെട്ടു.
രോഗ ലക്ഷണമുള്ളവർക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും, കൊറോണ വൈറസ് ടെസ്റ്റ് നടത്താനുള്ള നടപടി സ്വീകരിക്കണം. സമൂഹ വ്യാപനം മനസ്സിലാക്കുന്നതിനായി ടെസ്റ്റുകള്‍ നടത്തുകയും അതിന്റെ ഫലം അനുസരിച്ച്‌ നടപടികള്‍ സ്വീകരിക്കുകയും വേണം.
സംസ്ഥാനത്തെ മൂന്നിലൊന്ന് ഡോക്ടര്‍മാരെ രണ്ടാം നിരയായി മാറ്റിനിര്‍ത്തി പകര്‍ച്ചവ്യാധി നേരിടാന്‍ ഐഎംഎ സജ്ജമാണ്. സ്വകാര്യ ആശുപത്രികളോട് ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനമെടുക്കാൻ ഐഎംഎ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വകാര്യമേഖലയിലെ ആശുപത്രികളിലെ കിടക്കകളും, തീയറ്റര്‍ മുറികളും ഇതിനായി സജ്ജമാക്കുന്നതിനുള്ള നിര്‍ദ്ദേശവും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. 60 വയസ്സിന് മുകളിലുള്ള ഡോക്ടര്‍മാരോട് രോഗം പകരാന്‍ സാധ്യതയുള്ള ഉള്ള രംഗങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ ഐഎംഎ നിര്‍ദ്ദേശിച്ചു. ഡോക്ടര്‍മാര്‍ക്ക് ആവശ്യമുള്ള മാസ്‌കുകളും, മറ്റ് സ്വകാര്യ സുരക്ഷാ ഉപകരണങ്ങളും ആവശ്യത്തിന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ വിദഗ്ധരായ 20 പൊതുജനാരോഗ്യ വിദഗ്ധരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.