വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 31 വരെ അവധി;ഏഴാം ക്ലാസ് വരെ പരീക്ഷയില്ല

തിരുവനന്തപുരം: കൊറോണ (കോവിഡ്-19 ) വൈറസ് ബാധയെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകൾ മാർച്ച് 31 വരെ പൂർണമായും അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒഴികെ മറ്റെല്ലാ വിദ്യാർഥികളും നിശ്ചയിച്ച പരീക്ഷകൾ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ നിയന്ത്രിക്കാൻ സംസ്ഥാനത്ത് കർശന നടപടികൾ ഏർപ്പെടുത്തുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷ ഒഴികെ മറ്റ് പഠന പ്രവർത്തനങ്ങൾ 31 വരെ ഉണ്ടാകില്ല.
എട്ട്, ഒമ്പത് ക്ലാസുകളിൽ പരീക്ഷ നടക്കും. എന്നാൽ ക്ലാസുകൾ ഉണ്ടാവില്ല.
എസ്.എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. നിരീക്ഷണത്തിൽ ഉള്ളവർ പരീക്ഷകൾ എഴുതുന്നുണ്ടെങ്കിൽ
അവർക്ക് പ്രത്യേക മുറിയിൽ പരീക്ഷയെഴുതാൻ സൗകര്യമൊരുക്കും.രോഗലക്ഷണങ്ങൾ ഉള്ളവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. അവർക്ക് സേ പരീക്ഷയെഴുതാനേ സാധിക്കു. ഇപ്പോൾ എസ്.എസ്.എൽ.സി. പരീക്ഷക്കയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന ജാഗ്രതയോടെയാവും എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകളും നടത്തുക. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി സ്കൂളുകൾക്കും പരീക്ഷകൾക്കും ഇതു ബാധകമാണ്. പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള കേളേജുകൾക്ക് അടച്ചിടേണ്ടതായിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഈ മാസം സ്പെഷ്യൽ ക്ലാസുകൾ, ട്യൂഷൻ ക്ലാസുകൾ തുടങ്ങിയവയെല്ലാം ഒഴിവാക്കണം. മദ്രസകൾ, അംഗൻവാടികൾ, ട്യൂട്ടോറിയലുകൾ തുടങ്ങിയവ 31 വരെ അടച്ചിടണം. അഗൻവാടികളിൽ പോകുന്ന കുട്ടികൾക്ക് അവിടെനിന്ന് നൽകുന്ന ഭക്ഷണം വീടുകളിലെത്തിച്ച് നൽകും.
സംസ്ഥാനത്ത് ഉത്സവങ്ങളുടെ കാലമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജനങ്ങൾ ഒത്തുചേരുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാൽ ഇത്തരം ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും ആഘോഷങ്ങളും ഒഴിവാക്കണം. സിനിമാ തീയേറ്ററുകൾ അടച്ചിടണം, വിവാഹം മാറ്റിവെക്കാൻ സാധിച്ചില്ലെങ്കിൽ വലിയ ആൾക്കൂട്ടം ഒഴിവാക്കി ചെറിയ ചടങ്ങുകളായി മാത്രം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമാക്കണം. ശബരിമലയിൽ ആവശ്യമായ പൂജകളും ചടങ്ങുകളും നടത്താം. എന്നാൽ ദർശനത്തിന് ഈ ഘട്ടത്തിൽ ആളുകൾ പോകാതിരിക്കണം. സ്കൂളുകളിൽ വാർഷികങ്ങൾ, കലാപരിപാടികൾ, ആഘോഷങ്ങൾ എന്നിവ ഒഴിവാക്കണം. സർക്കാർ ഓഫീസുകളിൽ രോഗ പ്രതിരോധത്തിനുള്ള നടപടികൾ സ്വീകരിക്കണം. ഇതിനായി സാനിറ്റൈസർ ഉപയോഗിക്കുന്ന ശീലം ഉണ്ടാകണം.
സർക്കാരിന്റെ പൊതുപരിപാടികൾ ഈ മാസം ഉണ്ടാകില്ല. എല്ലാം റദ്ദാക്കുകയാണ്. ഇറ്റലി, ഇറാൻ, ചൈന, സൗത്ത് കൊറിയ, സിങ്കപ്പുർ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർ സ്വമേധയാ മുൻകരുതൽ എടുക്കണം. അത്തരക്കാർ വീടുകളിലോ ഹോട്ടലുകളിലോ മറ്റാളുകളെ സ്വീകരിക്കുകയോ സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്യരുത്. വിദേശ പൗരന്മാർ സ്റ്റേറ്റ് സെല്ലിനെ വിവരം അറിയിക്കണം. വിവരങ്ങൾ മറച്ചുവെക്കുന്ന സാഹചര്യം ഉണ്ടാകരുത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.