വിദ്യാലയങ്ങളിൽ സമരവും പഠിപ്പുമുടക്കും ഹൈക്കോടതി വിലക്കി

കൊച്ചി: കലാലയ പ്രവർത്തനങ്ങളും സമാധാന അന്തരീക്ഷവും തടസ്സപ്പെടുത്തുന്ന പഠിപ്പ് മുടക്ക്, ജാഥ, സമരം, ഘെരാവോ എന്നിവ സ്കൂളുകളിലും കോളേജുകളിലും നടത്തുന്നത് ഹൈക്കോടതി വിലക്കി . സമരത്തിനോ പഠിപ്പ് മുടക്കിനോ ആരെയും പ്രേരിപ്പിക്കാനോ ആഹ്വാനം ചെയ്യാനോ പാടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.

കലാലയങ്ങളിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ കാരണം വലിയ തോതിൽ ക്ലാസുകൾ നഷ്ടപ്പെടുന്നുവെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടണമെന്നും കാണിച്ച് റാന്നിയിലെ രണ്ട് സ്കൂളുകളുടെ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
കലാലയങ്ങളിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും അത് നടപ്പാക്കുന്നില്ലെന്ന് സ്കൂളധികൃതർ കോടതിയെ ബോധിപ്പിച്ചിരുന്നു.
ഈ കേസിലാണ് കോടതിയുടെ
നിർണായക വിധി.
കലാലയങ്ങളുടെ ക്യാമ്പസിനുള്ളിൽ പഠിപ്പ് മുടക്ക്, ജാഥ, സമരം, ഘെരാവോ തുടങ്ങിയവ അനുവദിക്കാനാകില്ല. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധ പ്രവർത്തനമായി കരുതണം. ഒരു വിദ്യാർഥിയേയും സമരത്തിനോ, പഠിപ്പുമുടക്കിനോ വിളിച്ചിറക്കാൻ മറ്റൊരു വിദ്യാർഥിക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

കലാലയങ്ങളിൽ പഠിക്കാനെത്തുന്ന ഏതൊരു വിദ്യാർഥിക്കും തന്റേതായ മൗലികാവകാശങ്ങളുണ്ട്. ഇത്തരത്തിൽ ഒരു വിദ്യാർഥിയുടെ പഠിക്കാനുള്ള അവകാശത്തിന്മേൽ കടന്നുകയറാൻ മറ്റൊരു വിദ്യാർഥിക്ക് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. കോടതി ഉത്തരവിന് വിപരീതമായി എന്തെങ്കിലും സംഭവിച്ചാൽ അതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
സ്കൂളുകളിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെങ്കിൽ ആ സ്കൂളുമായി ബന്ധപ്പെട്ട അധികാരികൾക്കോ, ഡിഇഒ അടക്കമുള്ള ഉദ്യോഗസ്ഥർക്കോ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാം. അവർക്ക് കലാലയത്തിലെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ പോലീസിനെ വിളിച്ചുവരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാം.
കോളേജ് ക്യാമ്പസുകളിലും സമാനമായ നടപടികൾ സ്വീകരിക്കണം. ക്യാമ്പസ് പഠിക്കാനുള്ളതാണ്. അല്ലാതെ മറ്റൊരാളുടെ അവകാശങ്ങൾ നിഷേധിക്കാനോ, സമാധാന അന്തരീക്ഷം തകർക്കാനോ ഉള്ള സ്ഥലമല്ല. എന്നാൽ ക്യാമ്പസുകൾക്കുള്ളിൽ ചർച്ചകളും ചിന്തകളുമാകാം. ഏതുവിഷയത്തേപ്പറ്റിയും സമാധാനപരമായ ചർച്ചകൾ നടത്താം. എന്നാൽ അതിന്റെ പേരിൽ മറ്റൊരു വിദ്യാർഥിയെ സമ്മർദ്ദം ചെലുത്തി സമരത്തിലേക്കോ പഠിപ്പുമുടക്കിലേക്കോ നയിക്കുന്നത് അനുവദിക്കാനാകില്ല. ഒരു വ്യക്തിയുടെ അവകാശങ്ങൾ മറ്റൊരാളുടെ മൂക്കിൻതുമ്പത്ത് അവസാനിക്കുന്നുവെന്ന് കോടതി വ്യക്തമാക്കുന്നു.
എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അപ്പീൽ നൽകാൻ സാധ്യതയുണ്ടെന്നാണ് സൂചന.