തോക്കുകളും ഉണ്ടകളും കാണാതായിട്ടില്ല; പോലീസിനെ ന്യായീകരിച്ച് ആഭ്യന്തര സെക്രട്ടറിയും

തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ തോക്കും വെടിയുണ്ടകളും കാണാതായതായിട്ടില്ലെന്നും സിഎജി റിപ്പോർട്ട് തെറ്റാണെന്നും കാണിച്ച് ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി.

പോലീസിന് ന്യായീകരിച്ച് ആഭ്യന്തര സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ
കണക്ക് സൂക്ഷിക്കുന്നതിൽ 1994മുതൽ പിഴവുണ്ടായതായി പറയുന്നു. 2017ൽത്തന്നെ വെടിക്കോപ്പുകൾ കാണാതായതിനെപ്പറ്റി അന്വേഷണം നടത്താൻ പോലീസ് മേധാവി ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.
എസ്എപി ബറ്റാലിയനിൽനിന്ന് 25 തോക്കുകൾ കാണാതായതായി സിഎജി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ പോലീസ് വകുപ്പ് നടത്തിയ വിശദമായ കണക്കെടുപ്പിൽ ഈ 25 തോക്കുകളും എസ്എപി ബറ്റാലിയനിൽനിന്ന് തിരുവനന്തപുരത്തെ ഏ ആർ ക്യാമ്പിലേയ്ക്ക് നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. 660 ഇൻസാസ് 5.56 എംഎം തോക്കുകൾ പോലീസ് ചീഫ് സ്റ്റോറിൽനിന്നും എസ്ഐ ക്യാമ്പിലേയ്ക്ക് നൽകിയതായും തെളിഞ്ഞിട്ടുണ്ട്. 616 തോക്കുകൾ പല ബറ്റാലിയനുകളിലേയ്ക്ക് നൽകിയിട്ടുണ്ടെന്നുമാണ് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നത്. ബാക്കിവരുന്ന 44 ഇൻസാസ് തോക്കുകൾ എസ്എപി ബറ്റാലിയനിലുണ്ട്.
സ്റ്റോക്ക് രജിസ്റ്ററിലെ തെറ്റുകളും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. തോക്കുകൾ നിലവിൽ ഉള്ള സ്ഥലങ്ങൾ സംബന്ധിച്ച് സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയതിൽ ഉണ്ടായ പിഴവാണ് ആശയക്കുപ്പങ്ങൾക്കും കണക്കിൽ തെറ്റുണ്ടാകാനും കാരണമെന്ന് റിപ്പോർട്ട് പറയുന്നു.

സായുധ ബറ്റാലിയൻ ഡിഐജിയുടെ നേതൃത്വത്തിൽ എല്ലാ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്ക് ഒരിക്കൽക്കൂടി എടുക്കാൻ നിർഗദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ട്. ഇവയുടെ വിവരങ്ങൾ കമ്പ്യൂട്ടറൈസ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
ആയുധങ്ങൾ കാണാനില്ലെന്ന് പ്രചരിപ്പിച്ച് സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും റിപ്പോർട്ട് പറയുന്നു.
ആഭ്യന്തര സെക്രട്ടറിയുടേതിന് സമാനമായ അഭിപ്രായങ്ങളാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരിയും പങ്കുവച്ചിരുന്നത്. എന്തായാലും ഇക്കാര്യത്തിൽ വിവാദങ്ങൾ കൊഴുക്കും മുമ്പ് തലയൂരാനാണ് സർക്കാരിന്റെ നീക്കം.