മൂന്ന് വൈദികരെ ഓര്‍ത്തഡോക്‌സ് സഭ പുറത്താക്കി

കോട്ടയം: മൂന്ന് വൈദികരെ സഭയിലെ പള്ളികളുടെ ചുമതലകളിൽ നിന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നീക്കി.
സഭയുടെ കോട്ടയം ഭദ്രാസനത്തിലെ വൈദികരായ ഫാ. വർഗീസ് മർക്കോസ്, ഫാ. വർഗീസ് എം.വർഗീസ് (ജിനൊ), പ ഫാ. റോണി വർഗീസ് എന്നിവരെയാണ് സഭാ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പൊലീത്താ ചുമതലകളിൽനിന്ന് താത്കാലികമായി ഒഴിവാക്കിയത്.ഇവർക്കെതിരേ വിശ്വാസികൾ കാതോലിക്കാബാവായ്ക്കും സഭാനേതൃത്വത്തിനും പരാതി നൽകിയിരുന്നു.

കോട്ടയം കുഴിമറ്റത്ത് വീട്ടമ്മ ആത്മഹത്യചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഫാ. വർഗീസ് മർക്കോസ് ആര്യാട്ടിനെതിരേ പരാതിയുയർന്നിരുന്നു. അവിഹിതബന്ധവും പണമിടപാടും ആരോപിച്ച് വീട്ടമ്മയുടെ ഭർത്താവ് ഫാ. ആര്യാട്ടിനെതിരേ സഭാനേതൃത്വത്തിനും പോലീസിലും പരാതിയുണ്ട്. കേസ് ഇപ്പോൾ കോട്ടയം ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ അന്വേഷിച്ചുവരികയാണ്.

കോട്ടയത്ത് ഒരു ചാപ്പലിൽ വികാരിയായിരുന്ന ഫാ. വർഗീസ് എം.വർഗീസ് ചക്കുംചിറയിലിനെ, കഴിഞ്ഞദിവസം അനാശാസ്യം ആരോപിച്ച് വിശ്വാസികൾ ചാപ്പലിൽ തടഞ്ഞുവച്ചിരുന്നു. ആരോപണങ്ങളെത്തുടർന്ന് നേരത്തേ വികാരിസ്ഥാനത്തുനിന്ന് മാറ്റിനിർത്തിയിരുന്ന വൈദികനാണ് ഫാ. റോണി വർഗീസ് ചെറുവള്ളിൽ. വിശ്വാസികളുടെ പരാതിയിൽ ഫാ. റോണിക്കെതിരേ സഭാനേതൃത്വം അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാ. റോണിയെ ചുമതലകളിൽനിന്ന് ഒഴിവാക്കിയത്.

വൈദികരെ പുറത്താക്കിയുള്ള കല്പന ഞായറാഴ്ച പള്ളികളിൽ വായിക്കുമെന്നാണ് വിവരം. ഉടൻ ചേരുന്ന സഭയുടെ കോട്ടയം ഭദ്രാസന കൗൺസിൽ വിഷയം ചർച്ചചെയ്യും. പരാതിയിൽ അന്വേഷണകമ്മിഷനെ നിയമിക്കുകയാണ് തുടർ നടപടിക്രമം. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വൈദികർക്കെതിരായ അന്തിമ നടപടി.