കൈയേറ്റം ചെയ്തവന്റെ കാൽ കഴുകി വൈദികൻ

ത്യശൂർ: കാൽ കഴുകി കാൽ മുത്തി ക്ഷമ ചോദിച്ച് വൈദികൻ തന്നെ കൈയേറ്റം ചെയ്തയാൾക്ക് മാപ്പു നൽകി. മാള തുമ്പരശേരി സെന്‍റ് മേരീസ് പള്ളിയിലാണ് റിപബ്ളിക്ക് ദിനത്തിൽ കുർബാന മധ്യേ ഫാ. നവീൻ ഊക്കൻ ക്രിസ്തുവിന്റെ വിനയത്തിന്റെ മാതൃക പിന്തുടർന്നത്.

വികാരിയച്ചനെ കയ്യേറ്റം ചെയ്തയാള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് പള്ളിക്കമ്മിറ്റി തീരുമാനിച്ചിരുന്നു.
26 ന് ഞായറാഴ്ച കുര്‍ബാന മധ്യേ മാപ്പുപറഞ്ഞാൽ പൊലീസ് കേസ് പിന്‍വലിക്കണമെന്നായിരുന്നു പള്ളി കമ്മിറ്റിയുടെ തീരുമാനം. ‘പ്രതി’ മാപ്പു പറയാൻ തയ്യാറായി പള്ളിയിലെത്തി. വികാരിയച്ചൻ കുര്‍ബാനമധ്യേ അദ്ദേഹത്തെ അള്‍ത്താരയ്ക്കു സമീപത്തേക്കു വിളിച്ചു. പിന്നെയായിരുന്നു എല്ലാവരെയും അച്ചൻ ഞെട്ടിച്ചത്.

പള്ളിക്കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ഇദ്ദേഹം വന്നല്ലോ.അത് അഭിനന്ദനീയമാണ്.
ഉടൻ അച്ചന്‍ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ക്രിസ്തു, ശിഷ്യന്മാരുടെ കാല്‍ കഴുകിയതുപോലെ ഇയാളുടെ കാല്‍ കഴുകി,കാലില്‍ ചുംബിച്ചു.’സഹോദരാ എനിക്ക് അങ്ങയോട് ഒരു ദേഷ്യവുമില്ല’. ക്ഷമയുടെ സന്ദേശം പകര്‍ന്ന വൈകാരിക നിമിഷങ്ങള്‍ ഇടവക ജനം ഹൃദയത്തിലേറ്റുവാങ്ങി.

തുടർന്ന് അച്ചന്റെ വിനയാന്വിതമായ ഒരു അഭ്യർഥന.ഇദ്ദേഹം മാപ്പു പറയാന്‍ തയാറായാണു വന്നത്.ഇനി അതു പറയിക്കരുതെന്നാണ് എന്‍റെ അഭിപ്രായം.അതിനെ അനുകുലിക്കുന്നെങ്കില്‍ നിങ്ങള്‍ എഴുന്നേറ്റുനിന്നു കയ്യടിക്കുക,അല്ലെങ്കില്‍ മാപ്പു പറയിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാം – ഫാ. നവീന്‍ പറഞ്ഞു. വിശ്വാസികൾ ഒന്നടങ്കം സത്രീ പുരുഷ വിശ്വാസമില്ലാതെ എഴുന്നേറ്റുനിന്നു കയ്യടിച്ചു.

ഇടവകയിലെ പ്രായമായവരെ ഫാ. നവീന്‍ കഴിഞ്ഞദിവസം വിനോദയാത്രയ്ക്കു കൊണ്ടുപോയിരുന്നു.ഇവർ മടത്തിയെത്താൻ വൈകിയെന്ന കാരണത്തിലാണ് ഒരാൾ അച്ചനെ കയ്യേറ്റം ചെയ്തത്.

എന്തായാലും ഇയാളോട് മാപ്പു പറഞ്ഞ് സ്നേഹത്തിന്റെയും വിനയത്തിന്റെയും ക്രിസ്തീയ സന്ദേശം ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി ഉയർത്തി നവീനച്ചൻ.