ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: ഗവർണർ സർക്കാർ പോര് മുറുകുന്നതിനിടെ ഗവര്‍ണറുടെ  നയപ്രഖ്യാപന പ്രസംഗം 29 ന്. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ദിവസം തന്നെയാണ് ഗവർണറുടെ നയപ്രഖ്യാപനവും.

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭ അംഗീകാരം നൽകി.  മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവർണർ സഭയിൽ വായിക്കുമോ എന്ന സംശയം വ്യാപകമായിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സര്‍ക്കാര്‍ നിലപാട് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്.നിയമത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചത് അടക്കമുള്ള കാര്യങ്ങള്‍ നയ പ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.ഗവര്‍ണറുടെ നിലപാട് നിയമസഭ സമ്മേളനത്തെ ബാധിക്കില്ലെന്ന് മന്ത്രി എംഎം .മണി മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ ചെയ്തതില്‍ തെറ്റില്ലെന്ന് മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ പി സദാശിവം വ്യക്തമാക്കിയത്. ഗവര്‍ണര്‍ ബാധ്യത നിറവേറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

പൗരത്വഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെച്ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോര് മുറുകുന്നതിനിടെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.

സർക്കാർ നയം അവതരിപ്പിക്കാനല്ലാതെ ഗവർണർക്ക് സ്വന്തം അഭിപ്രായം നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്താനാവില്ല. ഇപ്പോഴത്തെ പശ്ചാത്തലത്തിൽ ഗവർണർ എന്തെങ്കിലും വിയോജനാഭിപ്രായം പ്രസംഗ ശേഷം നടത്തുമോ എന്ന് സംശയിക്കുന്നവർ ഏറെയാണ്.