നാളെ മുതല്‍ പ്ലാസ്റ്റിക് നിരോധനം; എതിര്‍പ്പ് വകവെയ്ക്കാതെ മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനം

സംസ്ഥാനത്ത് നാളെ മുതല്‍ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാപാരി വ്യവസായികളുടെ എതിര്‍പ്പ് വകവെയ്ക്കാതെ പ്ലാസ്റ്റിക് നിരോധനവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്റെ തീരുമാനം.

പ്ലാസ്റ്റിക് കവറുകള്‍ ഇല്ലാതാവുന്നതോടെ കച്ചവടം കുറയുമെന്ന ആശങ്കയാണ് വ്യാപാരി വ്യവാസികള്‍ പ്ലാസ്റ്റിക് നിരോധനത്തെ എതിര്‍ക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്ന് നടപ്പാക്കുന്ന നിരോധം വൈകിപ്പിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

നിലവിലുള്ള സ്റ്റോക്ക് വിറ്റു തീര്‍ക്കണമെന്ന വ്യാപാരികളുടെ ആവശ്യം അംഗീകരിക്കപ്പെടാന്‍ ഇടയില്ല. എന്നാല്‍ അവരുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിനിടെ സമരങ്ങളിലേക്ക് വ്യാപാരികള്‍ കടന്നാല്‍ ജനപിന്തുണ കിട്ടില്ലെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. മാലിന്യ സംസ്‌ക്കരണം ഇപ്പോ തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ തലവേദനയാണ്. അതിനാല്‍ പ്ലാസ്റ്റിക് നിരോധനം കൂടി നടപ്പാക്കേണ്ടി വരുമ്ബോള്‍ വിജയത്തിന് കാലതാമസം എടുത്തേക്കാം.

പ്ലാസ്റ്റിക് ബാഗുകള്‍, ചെറിയ കുപ്പികള്‍ തുടങ്ങി ക്യാരിബാഗ് അടക്കം പതിനൊന്ന് ഇനം പ്ലാസ്റ്റിക് സാധനങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തുക. ഇവ നിര്‍മ്മിച്ചാലും വിറ്റാലും കുറ്റമാണ്. ആദ്യതവണ പതിനായിരം രൂപയും ആവര്‍ത്തിച്ചാല്‍ ഇരുപത്തിയയ്യായിരം രൂപയും തുടര്‍ന്നാല്‍ അന്‍പതിനായിരം രൂപയും പിഴയൊടുക്കേണ്ടി വരും.